'ചാവേർ' സിനിമ ആദ്യം സംവിധാനം ചെയ്യാനിരുന്നത് താനല്ല; തുറന്ന് പറഞ്ഞ് ടിനു പാപ്പച്ചൻ

കുഞ്ചാക്കോ ബോബനും അർജുൻ അശോകനും ആന്‍റണി വർഗ്ഗീസും ഒന്നിക്കുന്ന ചിത്രമാണ് ചാവേർ. ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’, ‘അജഗജാന്തരം’ എന്നീ ഹിറ്റുകള്‍ക്ക് ശേഷം ടിനു പാപ്പച്ചൻ ഒരുക്കുന്ന സിനിമയെന്ന പ്രത്യേകതയും ചാവേറിനുണ്ട്. ടിനു ഒരുക്കിയ മുൻ സിനിമകളുടെ അതേ ജോണറായിരിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകരും.

ഇപ്പോഴിതാ റിലീസിനൊരുങ്ങി നിൽക്കുന്ന സമയത്ത് ടിനു പറഞ്ഞ ഒരു കാര്യമാണ് ചർച്ചയാകുന്നത്. ‘ചാവേർ’ സിനിമ ആദ്യം സംവിധാനം ചെയ്യാനിരുന്നത് താനല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ ടിനു പാപ്പച്ചൻ.

”ജോയേട്ടൻ തിരക്കഥയൊരുക്കിയ ചാവേർ അദ്ദേഹത്തിന് തന്നെ സംവിധാനം ചെയ്യണമെന്നുണ്ടായിരുന്നു. പിന്നെ അതൊക്കെ മാറി. ഞങ്ങളുടെ കോമൺ ഫ്രണ്ടായ സൗണ്ട് ഡിസൈനർ രംഗനാഥ് രവി വഴിയാണ് ഞാൻ അദ്ദേഹത്തിലേക്ക് എത്തിയത്. അങ്ങനെ ഞാൻ ഈ സിനിമയുടെ സംവിധായകനായി മാറി. ചിത്രത്തിൽ ഞാന്‍ ആഗ്രഹിച്ചയാളുകളെയാണ് കാസ്റ്റ് ചെയ്തത്. ജോയേട്ടന് ആദ്യം മറ്റു ചില മുഖങ്ങളെ കൊണ്ടുവരണമെന്നുണ്ടായിരുന്നു.

ആദ്യം ഈ ചിത്രം കാസ്റ്റിംഗിനെ കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ചിലരൊക്കെ ഓകെയായിരുന്നു, പിന്നെ സ്വാഭാവികമായും ചില അഭിപ്രായ വ്യത്യാസങ്ങളൊക്കെ ഉണ്ടാകുമല്ലോ, പിന്നെ ജോയേട്ടനെ ഞാൻ കൺവിൻസ് ചെയ്യുകയായിരുന്നു. ഷൂട്ടൊക്കെ കഴിഞ്ഞ് കുറച്ച് സീനൊക്കെ അദ്ദേഹം കണ്ടപ്പോള്‍ തന്നെ എല്ലാം സെറ്റാണെന്നാണ് പറഞ്ഞത്”, ടിനു പാപ്പച്ചൻ പറഞ്ഞു.

കണ്ണൂര്‍ പശ്ചാത്തലമാക്കിക്കൊണ്ട് നടനും സംവിധായകനുമായ ജോയ് മാത്യുവാണ് ചാവേറിന്റെ തിരക്കഥ തയ്യാറാക്കിയത്. കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.