മരണം വരെ അഭിനയിക്കണമെന്ന് മാതാ അമൃതാനന്ദമയി എന്നോട് പറഞ്ഞു, സിനിമയിലേക്ക് തിരിച്ചുവരാന്‍ കാരണം അമ്മയാണ്: ഷീല

താന്‍ വീണ്ടും അഭിനയിക്കാനുള്ള കാരണം മാതാ അമൃതാനന്ദമയി ആണെന്ന് നടി ഷീല തുറന്നു പറഞ്ഞിട്ടുണ്ട്. ഈ വാക്കുകളാണ് ഇപ്പോഴും ശ്രദ്ധ നേടുന്നത്. സത്യന്‍ അന്തിക്കാടും ശ്യാമപ്രസാദും അടക്കം പല സംവിധായകരും വിളിച്ചിട്ടും താന്‍ അഭിനയിക്കാന്‍ പോയിരുന്നില്ല. എന്നാല്‍ മരണം വരെ താന്‍ അഭിനയിക്കണമെന്ന് അമൃതാനന്ദമയി ആണ് പറഞ്ഞത് എന്നായിരുന്നു ഷീല പറഞ്ഞത്.

അഭിനയം നിര്‍ത്തിയിട്ടും സത്യന്‍ അന്തിക്കാട്, ശ്യാമപ്രസാദ് തുടങ്ങിയ സംവിധായകര്‍ വിളിച്ചു കൊണ്ടേയിരുന്നു. ഷീല ഇല്ലെങ്കില്‍ സിനിമ എടുക്കില്ലെന്ന് വരെ പറഞ്ഞു. ഇനി അഭിനയിക്കുമ്പോള്‍ മാത്രമേ അകലെ എന്ന സിനിമ എടുക്കൂ എന്നാണ് ശ്യാമപ്രസാദ് പറഞ്ഞത്. ആ സമയത്താണ് നടി വനിതയും ഭര്‍ത്താവും മാതാ അമൃതാനന്ദമയി അമ്മയെ കാണാന്‍ പോകുന്ന കാര്യം പറഞ്ഞത്.

അമ്മയെ കാണാന്‍ ഞാന്‍ അവരോടൊപ്പം പോയി. എന്നെ കണ്ടയുടന്‍ അമ്മ പറഞ്ഞു ഞാനൊന്ന് കെട്ടിപ്പിടിക്കട്ടെ എന്ന്. എന്നിട്ട് അമ്മ എന്റെ തോളില്‍ കുറേ സമയം കിടന്നു. എന്റെ കണ്ണ് നിറഞ്ഞു. ഇത്രയും വലിയൊരാള്‍ എന്നെ കെട്ടിപ്പിടിച്ചു. അന്ന് ഞാന്‍ അമ്മയോട് സംസാരിച്ചു.

‘അമ്മാ, ഞാന്‍ അഭിനയം നിര്‍ത്തി. ഞാന്‍ ആശയ്ക്ക് വേണ്ടി സിനിമയില്‍ വന്നതല്ല. പണത്തിന് വേണ്ടിയാണ്. ഞങ്ങളുടെ വീട്ടില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു. എല്ലാം നിര്‍ത്തി. പത്ത് തലമുറയ്ക്ക് ജീവിക്കാനുള്ള കാശ് ഞാനുണ്ടാക്കിയിട്ടുണ്ട്. ഇനി അഭിനയിക്കണോ’ എന്ന് ചോദിച്ചു.

അന്ന് അമ്മ പറഞ്ഞു, ‘ഷീല എന്നുള്ള ജന്മം അമ്മയായിട്ടോ ഭാര്യയായിട്ടോ ജിവിച്ച് തീര്‍ക്കാനുള്ളതല്ല. നടിയായി ജീവിക്കാനുള്ളതാണ്. മരണം വരെയും നിങ്ങള്‍ അഭിനയിക്കണം’ എന്ന് പറഞ്ഞു. അവിടുന്ന് ഇറങ്ങിയ ഉടന്‍ സത്യനെ വിളിച്ച് മനസിനക്കരെയില്‍ അഭിനയിക്കാമെന്ന് പറയുകയായിരുന്നു എന്നാണ് ഷീല ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.