ഈ സുരക്ഷ അസൗകര്യം സൃഷ്ടിക്കുകയാണ്, സംഭവിക്കാനുള്ളത് എന്ത് ചെയ്താലും സംഭവിക്കും: സല്‍മാന്‍ ഖാന്‍

തുടര്‍ച്ചയായി വധ ഭീഷണി ലഭിക്കുന്നത് കൊണ്ട് സല്‍മാന്‍ ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വന്‍ സുരക്ഷാ സജ്ജീകരണങ്ങളോടെയാണ് താരം വീടിന് പുറത്തുപോലും ഇറങ്ങാറുള്ളത്. സുരക്ഷയ്ക്കായി ബുള്ളറ്റ് പ്രൂഫ് കാറും താരം വാങ്ങിയിട്ടുണ്ട്.

തനിക്ക് നേരേയുള്ള വധഭീഷണിയെ കുറിച്ച് തുറന്നു പറയുകയാണ് സല്‍മാന്‍ ഇപ്പോള്‍. സുരക്ഷ കാരണം തനിക്ക് അസൗകര്യങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്നാണ് സല്‍മാന്‍ പറയുന്നത്. റോഡില്‍ സൈക്കിള്‍ ചവിട്ടാനും ഒറ്റയ്ക്ക് എവിടെയും പോകാനും കഴിയില്ല.

ഈ സുരക്ഷ കാരണം മറ്റുള്ളവര്‍ക്ക് കൂടിയാണ് അസൗകര്യം സൃഷ്ടിക്കുന്നത്. ചുറ്റും ധാരാളം അംഗരക്ഷകരാണുള്ളത്. എങ്കിലും എന്തൊക്കെ ചെയ്താലും സംഭവിക്കേണ്ടത് സംഭവിക്കുമെന്ന് അറിയാം. സുരക്ഷയാണ് സുരക്ഷിതമല്ലാത്തതിനെക്കാള്‍ നല്ലത്. എല്ലായിടത്തും പൂര്‍ണ സുരക്ഷയോടെയാണ് പോകുന്നത്.

നിരവധി തോക്കുകള്‍ എന്നോടൊപ്പം ചുറ്റിനടക്കുന്നു. ഈ ദിവസങ്ങളില്‍ ഞാന്‍ എന്നെത്തന്നെ ഭയപ്പെടുന്നു എന്നാണ് സല്‍മാന്‍ ഖാന്‍ പറയുന്നത്. അതേസമയം, നടനെതിരെ വധിഭീഷണി മുഴക്കി പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കു ഫോണ്‍ ചെയ്ത 16 വയസുകാരനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മാര്‍ച്ച് 26ന് രാജസ്ഥാനിലെ ജോധ്പുര്‍ ജില്ലയിലെ ലുനി നിവാസിയായ ധഖദ് റാം എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കൂടാതെ ഗുണ്ടാതലവന്‍ ലോറന്‍സ് ബിഷ്ണോയി സംഘത്തിന്റെ ഭീഷണി കത്തും സല്‍മാന്‍ ഖാന് ലഭിച്ചിരുന്നു. ‘കിസി കാ ഭായ് കിസി കി ജാന്‍’ എന്ന ചിത്രമാണ് താരത്തിന്റെതായി ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുള്ളത്.