പുറത്തിറങ്ങിയാല്‍ അവര്‍ കൂട്ടം ചേര്‍ന്ന് തല്ലുമായിരുന്നു, ഒരാള്‍ ബോണറ്റില്‍ കയറിയിരുന്ന് പൊട്ടിച്ചിരിക്കാന്‍ തുടങ്ങി; ദുരനുഭവം പറഞ്ഞ് ഇല്യാന

പലപ്പോഴും ബോഡി ഷെയ്മിംഗിന് എതിരെ രംഗത്തെത്തിയിട്ടുള്ള താരങ്ങളില്‍ ഒരാളാണ് ഇല്യാന ഡിക്രൂസ്. ബോളിവുഡിലും തെന്നിന്ത്യയിലും ഒരു പോലെ തിളങ്ങുന്ന താരം ആരാധകരുടെ ഭാഗത്ത് നിന്നുണ്ടായ മോശം അനുഭവങ്ങളെ കുറിച്ചും തുറന്നു പറഞ്ഞിട്ടുണ്ട്.

രണ്ട് ട്വീറ്റുകളിലൂടെയായിരുന്നു ആരാധകന്മാരുടെ മോശം പെരുമാറ്റത്തെ കുറിച്ച് ഇല്യാന തുറന്നടിച്ചത്. താര ജീവിതത്തിന്റെ മോശം വശം കൂടി വെളിപ്പെടുത്തുന്നതായിരുന്നു ഇല്യാനയുടെ ട്വീറ്റുകള്‍. ”നമ്മള്‍ ജീവിക്കുന്നതൊരു വൃത്തികെട്ട ലോകത്തിലാണ്. ഞാനൊരു പബ്ലിക് ഫിഗര്‍ ആണ്. സ്വകാര്യ ജീവിതം എന്ന ആര്‍ഭാടം എനിക്കില്ലെന്ന് ഞാന്‍ മനസിലാക്കുന്നു.”

”പക്ഷെ അതിനര്‍ത്ഥം ഏത് പുരുഷനും എന്നോട് മോശമായി പെരുമാറാം എന്നല്ല. ആരാധകരുടെ സ്നേഹമായി അതിനെ കാണാന്‍ സാധിക്കില്ല. അടിസ്ഥാനപരമായി ഞാനൊരു സ്ത്രീയാണ്” എന്നായിരുന്നു ഇല്യാനയുടെ ട്വീറ്റുകള്‍.

പിന്നീട് മുംബൈ മിററിന് നല്‍കിയ അഭിമുഖത്തിലാണ് സംഭവത്തെ കുറിച്ച് ഇല്യാന വ്യക്തമാക്കിയത്. മുംബൈയിലെ ഒരു ഫാഷന്‍ ഷോയിലേക്ക് പോകുന്ന വഴിയിലായിരുന്നു ഇല്യാനയ്ക്ക് മോശം അനുഭവമുണ്ടായത്. ആദ്യം അവര്‍ കാറിന്റെ വിന്‍ഡോയില്‍ അടിക്കാന്‍ തുടങ്ങി.

കൂട്ടത്തിലൊരാള്‍ കാറിന്റെ ബോണറ്റില്‍ കയറിക്കിടുന്നു കൊണ്ട് പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. ചെറുപ്പക്കാലത്ത് ആണ്‍കുട്ടികള്‍ ശല്യം ചെയ്തിട്ടുണ്ടെങ്കിലും ഈ പ്രായത്തിലും ഇങ്ങനെ പെരുമാറുമെന്ന് താന്‍ കരുതിയിരുന്നില്ല. ട്രാഫിക് സിഗ്‌നലില്‍ വച്ചായിരുന്നു സംഭവം.

സിഗ്‌നല്‍ ഗ്രീന്‍ ആയി കാര്‍ മുന്നോട്ട് പോയപ്പോഴും അവര്‍ തന്നെ പിന്തുടരുകയായിരുന്നു. അവര്‍ക്ക് അതില്‍ നിന്നും എന്തോ ഹരം കിട്ടുന്നതു പോലെയായിരുന്നു. ഈ സമയം ബോഡിഗാര്‍ഡ് കൂടെ ഉണ്ടായിരുന്നില്ല. ഡ്രൈവര്‍ മാത്രമായിരുന്നു കൂടെയുണ്ടായിരുന്നത്. അദ്ദേഹത്തെ അവര്‍ കൂട്ടം ചേര്‍ന്ന് തല്ലുമായിരുന്നു.

തനിക്കവരെ നിയന്ത്രിക്കാനും സാധിക്കില്ലായിരുന്നു. അതുകൊണ്ട് തങ്ങള്‍ ഹോണ്‍ അടിച്ചും അവഗണിച്ചും മുന്നോട്ട് പോവുകയായിരുന്നു. അവര്‍ ആരാണെന്ന് തനിക്കറിയില്ല. ഇനി ഇങ്ങനെ സംഭവിച്ചാല്‍ താന്‍ കൂറേക്കൂടി നന്നായി ഈ സാഹചര്യത്തെ നേരിടുമായിരിക്കാം. അങ്ങനെ സംഭവിക്കാതെ ദൈവം നോക്കട്ടെ എന്നാണ് ഇല്യാന പറഞ്ഞത്.