'ബകാസുരന്' ബി.ജെ.പി പിന്തുണയുണ്ടെന്ന് അമീര്‍, കടം വാങ്ങി എടുത്ത സിനിമയെന്ന് സംവിധായകന്‍; വിവാദം

സംവിധായകന്‍ സെല്‍വരാഘവന്‍, നാട്ടി എന്നിവര്‍ വേഷമിട്ട ‘ബകാസുരന്‍’ സിനിമ വിവാദത്തില്‍. ബകാസുരന്‍ സിനിമയ്ക്ക് ബിജെപിയുടെ പിന്തുണയുണ്ടെന്ന് സംവിധായകന്‍ അമീര്‍ സുല്‍ത്താന്‍ പറഞ്ഞതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. ഇതിനെതിരെ ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവുമായ മോഹന്‍ ജി രംഗത്തെത്തിയിരിക്കുകയാണ്.

ഫെബ്രുവരി 17ന് ആണ് ബകാസുരന്‍ തിയേറ്ററുകളില്‍ എത്തിയത്. സിനിമ കണ്ട ബിജെപി നേതാവ് എച്ച്. രാജ ബകാസുരനെ പുകഴ്ത്തി സംസാരിച്ചിരുന്നു. എച്ച്. രാജ ഇത്രയും വേഗത്തില്‍ ഒരു സിനിമ കണ്ട് റിവ്യൂ ഇട്ടതെങ്ങനെയെന്ന് മനസിലാകുന്നില്ല എന്നാണ് സംവിധായകന്‍ അമീര്‍ പറഞ്ഞത്.

കാലാ, കബാലി, മദ്രാസ് പോലുള്ള ചിത്രങ്ങള്‍ ഇറങ്ങിയപ്പോള്‍ ഇതൊന്നും കണ്ടില്ലല്ലോയെന്നും അമീര്‍ ചോദിച്ചു. ഉത്തരേന്ത്യയിലെ പോലെ അനാരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ബകാസുരന്‍ എന്ന ചിത്രത്തിന് ബിജെപി പിന്തുണയുണ്ടെന്നും അമീര്‍ ആരോപിച്ചു.

എന്നാല്‍ ഇത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് എന്നാണ് മോഹന്‍ ജി പറയുന്നത്. പറഞ്ഞ കാര്യങ്ങള്‍ക്ക് തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്നും അദ്ദേഹം അമീറിനോട് ആവശ്യപ്പെട്ടു. സിനിമ കാണാതെ സിനിമയെ കുറിച്ച് തെറ്റായ കാര്യങ്ങളാണ് അമീര്‍ പറഞ്ഞു പരത്തുന്നത്.

സിനിമ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ഇത്തരം പ്രസ്താവനകള്‍ നടത്തരുത്. ലോണ്‍ എടുത്തിട്ടാണ് ചിത്രം പൂര്‍ത്തിയാക്കിയതെന്നും മോഹന്‍ പറയുന്നത്. നേരത്തേ ബോളിവുഡ് സംവിധാകന്‍ അനുരാഗ് കശ്യപ്, നടന്‍ കാര്‍ത്തി എന്നിര്‍ ബകാസുരനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. സെല്‍വരാഘവന്റെ പ്രകടനത്തെ കുറിച്ച് ഇരുവരും പ്രശംസിച്ചിരുന്നു.