അടിവസ്ത്രം പോലും ഊരി പരിശോധിച്ചു, മലപ്പുറം ജില്ലക്കാരനായതും എന്റെ പേരുമാണ് അവര്‍ക്ക് പ്രശ്‌നം; ദുരനുഭവം പറഞ്ഞ് ഗായകന്‍ സലീം കൊടത്തൂര്‍

വിമാനത്താവളത്തില്‍ നേരിടേണ്ടി വന്ന ദുരവസ്ഥ പറഞ്ഞ് മാപ്പിളപ്പാട്ട് ഗായകന്‍ സലീം കൊടത്തൂര്‍. താന്‍ മലപ്പുറം ജില്ലക്കാരനായത് കൊണ്ടും തന്റെ പേര് സലിം എന്നായതിനാലുമാണ് ചോദ്യം ചെയ്യപ്പെട്ടത്. തന്റെ അടിവസ്ത്രം വരെ അഴിച്ച് പരിശോധിച്ചു എന്നാണ് സലീം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു.

സലീം കൊടുത്തൂരിന്റെ വാക്കുകള്‍:

പാസ്പോര്‍ട്ട് നോക്കിയ ശേഷം ബാഗ് പരിശോധിക്കണമെന്ന് പറഞ്ഞ് ബാഗ് തുറന്നു. നിങ്ങളെ വിശദമായി പരിശോധിക്കണമെന്ന് അറിയിച്ചു. അവിടു നിന്നും ചോദിക്കുന്നത്, മലപ്പുറംകാരനായിട്ട് എന്താണ് കൊച്ചിയില്‍ വന്നത് എന്നാണ്. എന്റെ അടിവസ്ത്രം പോലും ഊരി പരിശോധിച്ചു. മലപ്പുറം ജില്ലക്കാര്‍ ആരെങ്കിലും തെറ്റു ചെയ്തുവെന്ന് കരുതി എല്ലാ മലപ്പുറംകാരനെയും അങ്ങനെ കാണണോ.

എനിക്ക് എന്റെ ജില്ല മാറാനോ പേര് മാറ്റാനോ പറ്റില്ല. എന്റെ ജോലിയുടെ കാര്യം പറഞ്ഞിട്ടും ഞാന്‍ ചെയ്ത വര്‍ക്കുകള്‍ കാണിച്ചിട്ടും എന്നെ മാനസികമായി പീഡിപ്പിച്ചു. പോകുമ്പോവും ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും തിരികെവരുമ്പോള്‍ ഇത് അധികമാണ്. എന്റെ പേരാണ് അവര്‍ക്ക് പ്രശ്നം. എന്തുകൊണ്ടാണ് മാസം പലതവണ യാത്ര ചെയ്യുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ ചോദിക്കുന്നത്.

ഞാന്‍ മനസിലാക്കുന്നത്, ഞാന്‍ മലപ്പുറം ജില്ലക്കാരനായത് കൊണ്ടും എന്റെ പേര് സലിം എന്നായതുമാണ് ചോദ്യം ചെയ്യപ്പെടുന്നതിന് കാരണം. മണിക്കൂറുകളോളും എയര്‍പോട്ടില്‍ പടിച്ചിരുത്തിയ ശേഷവും പരിശോധനക്ക് ശേഷവും ഉദ്യേഗസ്ഥരുമായി സംസാരിച്ചപ്പോള്‍ തെറ്റിദ്ധരിച്ചതാണ് എന്നായിരുന്നു അവരുടെ മറുപടി.