ഗസല്‍ രാജാവ് പങ്കജ് ഉധാസ് അന്തരിച്ചു

ഗസല്‍ ഗായകനും പത്മശ്രീ പുരസ്‌കാര ജേതാവുമായ പങ്കജ് ഉധാസ് (72) അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്നു. അദ്ദേഹത്തിന്റെ കുടുംബമാണ് മരണ വിവരം അറിയിച്ചത്.

ഗസലുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതില്‍ മുഖ്യപങ്ക് വഹിച്ചയാളാണ് പങ്കജ് ഉധാസ്. 1980ല്‍ ആദ്യ ഗസല്‍ ആല്‍ബമായ ‘ആഹത്’ പുറത്തിറക്കി. 1986ല്‍ പുറത്തിറങ്ങിയ ‘നാം’ എന്ന ചിത്രത്തിലെ ‘ചിത്തി ആയ് ഹേ’, ‘ആ ഗലേ ലഗ് ജാ’ എന്നീ ഗാനങ്ങളാണ് അദ്ദേഹത്തെ ഇന്ത്യയിലെ പ്രമുഖ ഗസല്‍ ഗായകരില്‍ ഒരാളാക്കിയത്.

1951 മെയ് 17ന് ഗുജറാത്തിലെ ജെറ്റ്പൂരില്‍ ജനിച്ച ഉധാസിന്റെ സംഗീത യാത്ര ചെറുപ്പത്തില്‍ തന്നെ ആരംഭിച്ചിരുന്നു. അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ മന്‍ഹര്‍ ഉധാസ് ബോളിവുഡിലെ പിന്നണി ഗായകനായിരുന്നു. മികച്ച പിന്നണി ഗായകനുള്ള ഫിലിംഫെയര്‍ അവാര്‍ഡ്, ഗസല്‍ ആലാപനത്തിനുള്ള സംഗീത നാടക അക്കാദമി അവാര്‍ഡ്, പത്മശ്രീ എന്നിവയുള്‍പ്പെടെ നിരവധി നേട്ടങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.