മാപ്പ് പറയണം, അല്ലെങ്കില്‍ പത്ത് കോടി നല്‍കണം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് എ.ആര്‍ റഹ്‌മാന്‍

പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡോക്ടര്‍മാരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് സര്‍ജന്‍സ് ഓഫ് ഇന്ത്യയ്ക്ക് നോട്ടീസ് അയച്ച് എ.ആര്‍ റഹ്‌മാന്‍. അഞ്ച് വര്‍ഷം മുമ്പ് സംഗീത പരിപാടിക്കായി മുന്‍കൂര്‍ ആയി വാങ്ങിയ പണം റഹ്‌മാന്‍ തിരികെ നല്‍കിയില്ലെന്ന് ആരോപിച്ച് ഡോക്ടര്‍മാരുടെ സംഘടന പരാതി നല്‍കിയിരുന്നു.

ഈ പരാതിയോടാണ് എ.ആര്‍ റഹ്‌മാന്‍ പ്രതികരിച്ചിരിക്കുന്നത്. 2018ല്‍ ചെന്നൈയില്‍ എ.ആര്‍ റഹ്‌മാന് ഷോയ്ക്കായി 29 ലക്ഷം രൂപ നല്‍കിയിരുന്നു. എന്നാല്‍ പരിപാടി പല കാരണങ്ങളാല്‍ മുടങ്ങിപ്പോയി. പരിപാടി നടക്കാതിരുന്നിപ്പോള്‍ എ.ആര്‍ റഹ്‌മാന്‍ നല്‍കിയ 29 ലക്ഷം രൂപയുടെ ചെക്ക് മടങ്ങി.

ഇത് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് രണ്ടാഴ്ച മുമ്പാണ് സംഘടന പരാതി നല്‍കിയത്. സംഘടനയുടെ ആരോപണങ്ങള്‍ നിഷേധിച്ചാണ് എ.ആര്‍ റഹ്‌മാന്‍ രംഗത്തെത്തിയിരിക്കുന്നത്. അസോസിയേഷന്‍ ഓഫ് സര്‍ജന്‍സ് ഓഫ് ഇന്ത്യയ്ക്ക് എ.ആര്‍ റഹ്‌മാന്‍ വക്കീല്‍ നോട്ടീസ് അയച്ചു.

തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് റഹ്‌മാന്‍ ആരോപിച്ചു. മൂന്ന് ദിവസത്തിനകം കേസ് പിന്‍വലിച്ച് നിരുപാധികം മാപ്പ് പറയണമെന്നും അല്ലെങ്കില്‍ പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും റഹ്‌മാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.