ഒരു സിനിമയില്‍ അഭിനയിച്ചതിന് ഒളിവില്‍ പോകേണ്ടി വന്നു, അതിന് വിഷയമായത് ലൈംഗികതയും; നടന്‍ ജെയ്മി ഡോര്‍നന്‍

ചില സിനിമകളില്‍ അഭിനയിച്ചതിനെ തുടര്‍ന്ന് താരങ്ങളും വിവാദങ്ങളില്‍ അകപ്പെടാറുണ്ട്. മിക്കപ്പോഴും സിനിമകള്‍ വിവാദമായതിന് പിന്നാലെ താരങ്ങള്‍ പ്രതികരിക്കാറുമുണ്ട്. എന്നാല്‍ ഒരു സിനിമയില്‍ അഭിനയിച്ചതിന് ഒളിവില്‍ പോകേണ്ടി വന്ന അനുഭവം ഉണ്ടായ താരങ്ങളുമുണ്ട്. അതില്‍ ഒരാളാണ് ഹോളിവുഡ് താരം ജെയ്മി ഡോര്‍നന്‍.

താരം അഭിനയിച്ച ‘ഫിഫ്റ്റി ഷേഡ്സ് ഓഫ് ഗ്രേ’ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് പിന്നാലെയാണ് ജെയ്മിക്ക് ഒളിവില്‍ പോകേണ്ടി വന്നത്. ഇക്കാര്യം താരം തന്നെയാണ് തുറന്നു പറഞ്ഞത്. ഇറോട്ടിക് റൊമാന്റിക് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് ഫിഫ്റ്റി ഷേഡ്സ് ഓഫ് ഗ്രേ. ശക്തമായ ലൈംഗിക രംഗങ്ങള്‍, ലൈംഗിക വിഷയങ്ങള്‍, നഗ്നതയും ചിത്രത്തില്‍ അടങ്ങിയിട്ടുണ്ട്.

ഇ.എല്‍ ജെയിംസിന്റെ പ്രശസ്ത നോവലാണ് 2015ല്‍ സാം ടെയ്‌ലര്‍ ജോണ്‍സണ്‍ അതേ പേരില്‍ സിനിമയാക്കിയത്. അതിലെ നായകന്‍ ക്രിസ്റ്റ്യന്‍ ഗ്രേ ആയാണ് ഡോര്‍നന്‍ അഭിനയിച്ചത്. 2013ല്‍ ‘ദ ഫോള്‍’ എന്ന ടിവി സീരിയലിലെ അഭിനയത്തിന് വന്‍ പ്രശംസയും ബാഫ്റ്റ നാമനിര്‍ദേശവും ലഭിച്ച നടനാണ് അയര്‍ലന്‍ഡുകാരനായ ഡോര്‍നന്‍.

ഫിഫ്റ്റി ഷേഡ്സ് ഓഫ് ഗ്രേ തിയേറ്ററില്‍ വന്‍ വിജയം നേടിയതോടെ, അതിന്റെ രണ്ടും മൂന്നും ഭാഗങ്ങളിറങ്ങി. ഡോര്‍നന്‍ തന്നെയാണ് ആ സിനിമകളില്‍ നായകനായത്. അയര്‍ലന്‍ഡിലെ മഹാനടന്‍മാരില്‍ ഒരാളായി 2020 ഐറിഷ് ടൈംസ് ഡോര്‍നനെ തിരഞ്ഞെടുത്തിരുന്നു.

ഫിഫ്റ്റി ഷേഡ്സ് ഓഫ് ഗ്രേ എന്ന സിനിമയിലെ അഭിനയത്തിന് കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടതിനാലാണ് ഡോര്‍നന് ഒളിച്ചു കഴിയേണ്ടിവന്നത്. ഭാര്യ അമേലിയ വാര്‍ണര്‍ക്കും മൂത്തകുട്ടിക്കുമൊപ്പമായിരുന്നു ഒളിവ് ജീവിതം. സിനിമയുടെ സംവിധായിക സാം ടെയ്‌ലര്‍ ജോണ്‍സണും ഭര്‍ത്താവ് ആരോണുമാണ് ഇതിനായി വീട് സംഘടിപ്പിച്ച് കൊടുത്തതെന്നും ഡോര്‍നന്‍ പറഞ്ഞിരുന്നു.