വിജയക്കുതിപ്പ് തുടര്‍ന്ന് പാപ്പന്‍; രണ്ടാം വാരത്തിലും മികച്ച പ്രതികരണം

ജോഷി സുരേഷ് ഗോപി ചിത്രം ‘പാപ്പന്‍’ വിജയകുതിപ്പ് തുടരുന്നു. കനത്ത മഴയിലും കേരളത്തില്‍ നിന്നു മാത്രം മികച്ച കളക്ഷനാണ് ചിത്രം നേടുന്നത്. ഈ വര്‍ഷത്തെ ഏറ്റവും അധികം കളക്ഷന്‍ നേടിയ മലയാള സിനിമയുടെ പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ പാപ്പന്‍ ഇടം നേടിക്കഴിഞ്ഞു.

കേരളത്തില്‍ റിലീസ് ചെയ്ത 250 ല്‍ അധികം തിയേറ്ററുകളിലും ഹൗസ്ഫുള്‍ ആയാണ് ചിത്രം പ്രദര്‍ശനം തുടരുന്നത്. മറ്റു സംസ്ഥാനങ്ങളിലായി 132 തിയറ്ററുകളിലാണ് പാപ്പന്റെ പ്രദര്‍ശനം. റെക്കോര്‍ഡ് തുകയ്ക്കാണ് ചിത്രത്തിന്റെ അന്യ സംസ്ഥാന വിതരണാവകാശം വിറ്റുപോയത്.

ഗള്‍ഫ് രാജ്യങ്ങളില്‍ 108 സ്‌ക്രീനുകളിലാണ് ഈ സിനിമ പ്രദര്‍ശനത്തിനെത്തുന്നത്. സമീപകാലത്ത് ഒരു മലയാള ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌ക്രീന്‍ കൗണ്ട് ആണിത്. അമേരിക്കയില്‍ ചിത്രം ഇന്നുമുതല്‍ 62 തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

കൂടാതെ മറ്റ് പല വിദേശ രാജ്യങ്ങളിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. ലോകമാകെ ഈ ആഴ്ച പാപ്പന്‍ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളുടെ എണ്ണം 600 ന് മുകളിലാണ്.സിനിമയ്ക്ക് എല്ലാ കോണുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജോഷിയും സുരേഷ് ഗോപിയും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് പാപ്പന്‍. ഏറെ കാലങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്.