ഒടുങ്ങാതെ വിവാദങ്ങള്‍, കടുവയുടെ ഒടിടി റിലീസും പ്രതിസന്ധിയില്‍; ഹര്‍ജി

ഒടിടി റിലീസ് സമയത്തും വിവാദമൊഴിയാതെ പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം ‘കടുവ’. ചിത്രത്തിന്റെ ഒടിടി റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ജോസ് കുരുവിനാക്കുന്നേല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കടുവയിലെ നായകന്റെ കഥ തന്റെ ജീവിതമാണെന്നും തനിക്കും കുടുംബത്തിനും അപകീര്‍ത്തിയുണ്ടാക്കുന്നതാണെന്നും ആരോപിച്ച് പാലാ സ്വദേശി ജോസ് കുരുവിനാക്കുന്നേല്‍ ചിത്രത്തിന്റെ റിലീസിന് മുന്‍പും നല്‍കിയിരുന്നു.

പരാതിയെ തുടര്‍ന്ന് പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേരായി കുറുവച്ചന്‍ എന്നതിനു പകരം മറ്റൊരു പേര് ഉപയോഗിക്കണമെന്ന് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശം നല്‍കിയിരുന്നു. പിന്നീട് കഥാപാത്രത്തിന്റെ പേര് കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ എന്നത് കടുവാക്കുന്നേല്‍ കുര്യാച്ചന്‍ എന്ന് മാറ്റിയാണ് സിനിമ റലീസ് ചെയ്തിരുന്നത്.

നിയമം അനുസരിച്ച് ലോകത്ത് എവിടെ സിനിമ റിലീസ് ചെയ്താലും ഒരുപോലെ ആയിരിക്കണം എന്നാണ്. ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ ലംഘനം ആണ് ഇവിടെ നടന്നിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ന്യൂസിലാന്‍ഡ്, അമേരിക്ക, ദുബായ് എന്നീ വിദേശ രാജ്യങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചതിന്റെ മുഴുവന്‍ വിവരങ്ങളും തെളിവായി സമര്‍പ്പിച്ചുകൊണ്ടാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ കോടതി ഉത്തരവായി.

Read more

ജൂലൈ ഏഴിന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കൊവിഡിന് ശേഷം എത്തിയ മലയാള സിനിമകളില്‍ മികച്ച കളക്ഷന്‍ നേടുന്ന ചിത്രമാണ് കടുവ. 40 കോടിയാണ് ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷന്‍.