നടി ശോഭനയുടെ വീട്ടില്‍ മോഷണം

നടി ശോഭനയുടെ വീട്ടില്‍ മോഷണം. ചെന്നൈയിലെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുജോലിക്കാരി കടലൂര്‍ സ്വദേശിയായ വിജയയാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ശോഭനയുടെ അമ്മയെ ശുശ്രൂഷിക്കാനായി എത്തിയ വിജയ, മാര്‍ച്ച് മുതലാണ് മോഷണം ആരംഭിച്ചത്.

പണം നഷ്ടപ്പെടുന്നുണ്ട് എന്ന സംശയം തോന്നിയ ശോഭന, വിജയയോട് ചോദിച്ചപ്പോള്‍ അറിയില്ല എന്നായിരുന്നു മറുപടി. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. പിന്നാലെ നടന്ന അന്വേഷണത്തിലാണ് മോഷണ വിവരം പുറത്തുവന്നത്.

പണം ശോഭനയുടെ ഡ്രൈവര്‍ മുരുകന്റെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി, മകള്‍ക്ക് കൈമാറി എന്ന് വിജയ വെളിപ്പെടുത്തി. ഇതോടെ ശോഭന പരാതി പിന്‍വലിക്കുകയും ചെയ്ത്. വിജയയെയും മുരുകനെയും പൊലീസ് താക്കീത് ചെയ്തു വിട്ടയച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

വിജയയെ തുടര്‍ന്നും വീട്ടില്‍ നിര്‍ത്താന്‍ തീരുമാനിച്ചെന്നും മോഷ്ടിച്ച പണം ശമ്പളത്തില്‍ നിന്നും പിടിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ഈ വാര്‍ത്തകളോട് ശോഭന ഇതുവരെ പ്രതികരിച്ചിട്ടില്ല. മകള്‍ക്കും അമ്മയ്ക്കുമൊപ്പമാണ് ശോഭന ചെന്നൈയില്‍ താമസിക്കുന്നത്.