ജനുവരി അഞ്ചിന് തിയേറ്ററുകള്‍ തുറക്കില്ലെന്ന് ഫിലിം ചേംബര്‍; തുറന്നാലും സിനിമ നല്‍കില്ലെന്ന് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍

ജനുവരി അഞ്ചിന് തിയേറ്ററുകള്‍ തുറക്കില്ലെന്ന് ഫിലിം ചേംബര്‍. ജനുവരി ആറിന് ചേരുന്ന അടിയന്തര യോഗത്തിന് ശേഷം മാത്രമേ തിയേറ്ററുകള്‍ തുറക്കുന്നതിനെ കുറിച്ച് തീരുമാനം എടുക്കുകയുള്ളു എന്ന് ഫിലിം ചേംബര്‍ അറിയിച്ചു. ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും യോഗവും ജനുവരി ആറിന് ചേരുന്നുണ്ട്.

കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് മാര്‍ച്ചില്‍ അടച്ച സിനിമാ തിയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെയാണ് പ്രഖ്യാപിച്ചത്. ഇതോടെയാണ് ഫിലിം ചേംബറിന്റെ തീരുമാനം എത്തിയിരിക്കുന്നത്. ഇളവുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ അനുകൂല സമീപനം സ്വീകരിക്കണമെന്നും, വിനോദനികുതിയും വൈദ്യുതി ഫിക്സ്ഡ് ചാര്‍ജും ഒഴിവാക്കണമെന്നാണ് സംഘടനകളുടെ ആവശ്യം.

തിയേറ്ററുകള്‍ തുറന്നാലും സിനിമ നല്‍കില്ല എന്നാണ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ തീരുമാനം. തിയേറ്ററുകളില്‍ നിന്നും ലഭിക്കാനുള്ള പണം തന്നാല്‍ മാത്രമേ പുതിയ സിനിമകള്‍ വിതരണം ചെയ്യുകയുള്ളൂ എന്നാണ് അസോസിയേഷന്റെ നിലപാട്.

Read more

അതേസമയം, കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് തുറന്നു പ്രവര്‍ത്തിക്കാനാണ് തിയേറ്ററുകള്‍ക്ക് അനുമതി നല്‍കിയത്. തിയേറ്ററില്‍ സീറ്റിംഗ് കപ്പാസിറ്റിയുടെ പകുതിയില്‍ മാത്രമേ പ്രവര്‍ത്തിക്കുകയെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത തിയേറ്ററുകള്‍ക്കെതിരെ നിയമ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.