മോഹന്‍ലാല്‍ സ്വാര്‍ത്ഥന്‍, കേണലാക്കിയത് അമ്മയുടെ തേങ്ങാക്കുല ആകാനല്ല: കേരളാ സ്റ്റോറി വിവാദം, നടന് എതിരെ രൂക്ഷവിമര്‍ശനവുമായി സി.പി സുഗതന്‍

മോഹന്‍ലാലിനെതിരെ ഹിന്ദു പാര്‍ലമെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി സുഗതന്‍. ആശിര്‍വാദ് മള്‍ട്ടിപ്ലെക്സുകളില്‍ ‘ദി കേരള സ്റ്റോറി’ എന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്നില്ലെന്ന് ആരോപിച്ച് സംഘ്പരിവാര്‍ അനുകൂലികള്‍ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് സുഗതന്റെ വിമര്‍ശനം.

‘സ്വാര്‍ത്ഥനായ മോഹന്‍ലാല്‍ താന്‍ അഭിനയിച്ച ഏതെങ്കിലും ഒരു കഥാപാത്രത്തിന്റെ ആദര്‍ശം അല്‍പ്പമെങ്കിലും ഉള്‍ക്കൊള്ളണമായിരുന്നു’ എന്നാണ് സുഗതന്റെ വിമര്‍ശനം. സമൂഹത്തിനു മാതൃക ആകാനാണ് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്. കേണല്‍ പദവിയിലൊക്കെ തന്നെ അവരോധിച്ചത്. അമ്മയുടെ തേങ്ങക്കുല ആകാനല്ല മിസ്റ്റര്‍ മോഹന്‍ ലാല്‍ എന്നും സുഗതന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മെയ് അഞ്ചിനാണ് ‘ദി കേരള സ്റ്റോറി’ റിലീസ് ചെയ്തത്. ബോക്സ് ഓഫീസ് പാന്‍ ഇന്ത്യ സൈറ്റിന്റെ കണക്കുകള്‍ പ്രകാരം മഹാരാഷ്ട്രയില്‍ നിന്നാണ് ചിത്രം ഏറ്റവും കൂടുതല്‍ പണം സ്വന്തമാക്കിയത്. 4.56 കോടിയാണ് ചിത്രം സംസ്ഥാനത്ത് നിന്ന് നേടിയത്. ഗുജറാത്തില്‍ നിന്ന് ചിത്രം 1.58 കോടി രൂപയാണ് നേടിയത്.

കേരളത്തില്‍ 20ഓളം തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. മാളയില്‍ ആളില്ലാത്തതിനാല്‍ കേരള സ്റ്റോറിയുടെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കുകയും പിന്നീട് പ്രതിഷേധത്തെ തുടര്‍ന്ന് വീണ്ടും പ്രദര്‍ശിപ്പിക്കുകയും ചെയ്തു. അഷ്ടമിച്ചിറ മഹാലക്ഷ്മി തിയേറ്ററില്‍ ഉച്ചക്ക് പ്രദര്‍ശനം നടത്തിയ ശേഷം കാഴ്ചക്കാരില്ലാത്തതിനാല്‍ നിര്‍ത്തിവെച്ചിരുന്നു.