'കടുവ' കുടുങ്ങുമോ?, പൃഥ്വിരാജിന് ചിത്രത്തിന് മേല്‍ ഹൈക്കോടതിയുടെ ഇടപെടല്‍

പൃഥ്വിരാജ് നായകനായി എത്തുന്ന പുതിയ ചിത്രം കടുവയെ സംബന്ധിച്ചുള്ള പരാതി പരിശോധിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. പരാതി പരിശോധിച്ച ശേഷമേ സര്‍ട്ടിഫിക്കറ്റ് നല്‍കാവൂവെന്ന് കോടതി സെന്‍സര്‍ ബോഡിന് നിര്‍ദേശം നല്‍കി. ജോസ് കുരുവനാക്കുന്നേലിന്റെ പരാതിയിലാണ് കോടതി ഇടപെടല്‍.

സിനിമ തന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ഉള്ളതാണെന്നും തന്നെയും കുടുംബത്തേയും അവഹേളിക്കുന്ന രംഗങ്ങള്‍ സിനിമയിലുണ്ടെന്നുമായിരുന്നു ജോസ് കുരുവിനാക്കുന്നേല്‍ എന്ന കുറുവച്ചന്‍ നല്‍കിയ പരാതി. ഇത് പരിശോധിക്കാനാണ് ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കിയത്.

കടുവയുടെ തിരക്കഥ മോഷ്ടിച്ചതാണെന്ന് ആരോപിച്ച് തമിഴ്‌നാട് സ്വദേശിയായ മഹേഷും കോടതിയെ സമീപിച്ചിട്ടുണ്ട്. ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം ഉണ്ടായ തര്‍ക്കം സിനിമയുടെ റിലീസിനെ ഉള്‍പ്പെടെ ബാധിച്ചിരിക്കുകയാണ് ഇപ്പോള്‍.

അതേസമയം, പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് മാറ്റിയിട്ടുണ്ട്. ജൂണ്‍ മുപ്പതിന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം ജൂലൈ ഏഴിനായിരിക്കും തിയേറ്ററുകളിലെത്തുക.

പ്രവചനാതീതമായ ചില സാഹചര്യങ്ങള്‍ കൊണ്ട് കടുവയുടെ റിലീസ് അടുത്ത ആഴ്ചയിലേയ്ക്ക് മാറ്റുകയാണെന്ന് പൃഥ്വിരാജ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

‘കടുവക്കുന്നേല്‍ കുറുവച്ചന്‍’ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ പൃഥ്വിരാജ് അഭിനയിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ചിത്രം ഒരു മാസ് എന്റര്‍ടെയ്നറായാണ് ഒരുക്കിയിരിക്കുന്നത്. ഷാജി കൈലാസ് എട്ട് വര്‍ഷത്തിന് ശേഷം സംവിധാന രംഗത്തേയ്ക്ക് മടങ്ങിയെത്തുന്ന ചിത്രം എന്ന പ്രത്യേകതയും കടുവയ്ക്കുണ്ട്. വിവേക് ഒബ്‌റോയാണ് ചിത്രത്തിലെ പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മാസ്റ്റേഴ്‌സ്, ലണ്ടന്‍ ബ്രിഡ്ജ് എന്നീ സിനിമകളുടെ രചയിതാവും ആദം ജോണിന്റെ സംവിധായകനുമായ ജിനു എബ്രാഹാമാണ് കടുവയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്.