മാപ്പ് പറയാത്ത പക്ഷം പരിണിതഫലങ്ങള്‍ മോശമായിരിക്കും എന്ന് ഭീഷണി; സൂര്യയുടെ വീടിന് സംരക്ഷണം ഒരുക്കി പൊലീസ്

ജയ് ഭീം സിനിമയ്ക്ക് പിന്നാലെ വിദ്വേഷ പ്രചാരണങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ സൂര്യയുടെ വീടിന് സംരക്ഷണം ഒരുക്കി പൊലീസ്.
‘ജയ് ഭീം’ സിനിമയില്‍ തങ്ങളുടെ സമുദായത്തിലുള്ളവരെ മോശമായി ചിത്രീകരിച്ചു എന്നാരോപിച്ചു കൊണ്ട് വണ്ണിയാര്‍ സമുദായത്തിലുള്ളവര്‍ സൂര്യയ്ക്കെതിരെ രംഗത്ത് വന്നിരുന്നു. നടന്‍ മാപ്പ് പറയണം പറയണം ഇല്ലത്തപക്ഷം പരിണിതഫലങ്ങള്‍ മോശമായിരിക്കും എന്ന മുന്നറിയിപ്പും വന്നിരുന്നു.

ചിത്രത്തിലെ ക്രൂരനായ പൊലീസുകാരന്‍ യഥാര്‍ത്ഥത്തില്‍ വണ്ണിയാര്‍ സമുദായംഗമല്ല. എന്നിട്ടും അത്തരത്തില്‍ ചിത്രീകരിക്കാനുള്ള ശ്രമമുണ്ടായെന്നാണ് വണ്ണിയാര്‍ സമുദായത്തിലുള്ളവര്‍ പറയുന്നത്. പിഎംകെ നേതാവ് അന്‍പുമണി രാമദാസും ആരോപണവുമായി എത്തിയിരുന്നു. അന്‍പുമണി സൂര്യ മൗനം വെടിയണമെന്നാവശ്യപ്പെട്ട് കത്തയക്കുകയും ചെയ്തിരുന്നു. വണ്ണിയാര്‍ സമുദായത്തില്‍പ്പെട്ടവര്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ മാപ്പ് പറയണമെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസും അയച്ചിട്ടുണ്ട്.

1993 ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ചിത്രമാണ് ജയ് ഭീം. ഇരുളഗോത്രം നേരിടുന്ന ജാതി വിവേചനത്തെ കുറിച്ചാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. അഭിഭാഷക വേഷത്തിലാണ് ചിത്രത്തില്‍ സൂര്യ അഭിനയിച്ചത്. സൂര്യയുടെ ബാനറായ ടു ഡി എന്റര്‍ടയ്ന്‍മെന്റ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്. മണികണ്ഠനാണ് രചന. മണികണ്ഠന്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രകാശ് രാജാണ് മറ്റൊരു പ്രമുഖ താരം. മലയാളത്തില്‍ നിന്ന് രജിഷയും ലിജോമോള്‍ ജോസും താര നിരയിലുണ്ട്.