പ്രഭാസ് ചിത്രം ചോര്‍ന്നു? 'രാജാസാബി'ന്റെ പ്രമേയം ഐഎംഡിബി സൈറ്റില്‍! പ്രതികരിച്ച് സംവിധായകന്‍

പൊങ്കല്‍ ദിനത്തില്‍ ആയിരുന്നു ‘രാജാസാബ്’ ചിത്രം പ്രഖ്യാപിച്ച് കളര്‍ഫുള്‍ പോസ്റ്ററുമായി പ്രഭാസ് എത്തിയത്. മാരുതിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം റൊമാന്റിക്-ഹൊറര്‍ മൂവിയാണ് എന്ന റിപ്പോര്‍ട്ടുകളും എത്തിയിരുന്നു. ഇതിന് പിന്നാലെ ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ച് പല ചര്‍ച്ചകളും ഉയര്‍ന്നിരുന്നു.

രാജാ സാബുമായി ബന്ധപ്പെട്ട ഐഎംഡിബി പേജില്‍ അപ്‌ഡേറ്റ് ചെയ്യപ്പെട്ട ലോഗ് ലൈനുകളില്‍ പറയുന്നത് ഒരു നിധി വേട്ടയാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ്. നായകന് പാരമ്പര്യമായി ലഭിച്ച വസ്തുവാണ് രാജാ ഡീലക്‌സ് എന്ന സിനിമാ തിയേറ്റര്‍. ഈ വസ്തുവില്‍ എവിടെയോ നിധിയുണ്ടെന്ന് മനസിലാക്കി അതുതേടുന്നയാളാണ് നായകന്‍ എന്നാണ് മറ്റൊരു കഥ.

ഈ പ്രമേയങ്ങളോടും ചര്‍ച്ചകളോടും പ്രതികരിച്ചിരിക്കുകയാണ് സംവിധായകന്‍ മാരുതി ഇപ്പോള്‍. ”ദമ്പതിമാരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍, ഒരു നെഗറ്റീവ് എനര്‍ജിയുടെ സാന്നിധ്യം അനുഭവപ്പെടുന്നതിനെ തുടര്‍ന്ന് ഇവര്‍ക്ക് തങ്ങളുടെ വിധി മാറ്റി മറിക്കേണ്ടി വരികയാണ്” എന്ന ഐഎംഡിബിയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചാണ് സംവിധായകന്റെ പ്രതികരണം.

ഇങ്ങനെയൊരു കഥയെ കുറിച്ച് അറിയില്ലെന്നും മറ്റൊരു തിരക്കഥ വച്ചാണ് ചിത്രം ഷൂട്ട് ചെയ്യുന്നതെന്നും ഐഎംഡിബി ലോകം ഇക്കാര്യം ഉള്‍ക്കൊള്ളുമോ എന്നുമാണ് എക്‌സ് പോസ്റ്റില്‍ സംവിധായകന്‍ മാരുതി ചോദിക്കുന്നത്.

അതേസമയം, പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടി.ജി വിശ്വപ്രസാദ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിവേക് കുച്ചിബോട്‌ലയാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണം. തമന്‍ എസ് ആണ് സംഗീതസംവിധായകന്‍. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് രാജാ സാബ് റിലീസ് ചെയ്യുന്നത്.