'ഗ്രീഷ്മയ്ക്ക് ഐഡിയ കിട്ടിയത് റോഷാക്കില്‍ നിന്നാണോ'; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി 'സീത'യും സിനിമയും

ഷാരോണ്‍ രാജിനെ കഷായത്തില്‍ വിഷം ചേര്‍ത്ത് കൊല്ലാനുള്ള ആശയം പ്രതി ഗ്രീഷ്മയ്ക്ക് കിട്ടിയത് ‘റോഷാക്ക്’ സിനിമയില്‍ നിന്നാണോ എന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയ. റോഷാക്കില്‍ ബിന്ദു പണിക്കര്‍ അവതരിപ്പിച്ച സീത എന്ന കഥാപാത്രത്തം ജഗദീഷ് അവതരിപ്പിച്ച പൊലീസ് കഥാപാത്രത്തെ കുടിക്കുന്ന വെള്ളത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയാണ് കൊല്ലുന്നത്.

അടുത്തിടെ പുറത്തിറങ്ങിയ സിനിമ ആയതിനാല്‍ റോഷാക്ക് ആണോ ഗ്രീഷ്മയുടെ പ്രചോദനം എന്നാണ് സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍. സിനിമാ ചര്‍ച്ചകള്‍ നടക്കുന്ന ‘സിനെഫൈല്‍’ ഗ്രൂപ്പിലെ പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്.

”ഗ്രീഷ്മയ്ക്ക് ഐഡിയ കിട്ടിയത് റോഷാക്കില്‍ നിന്നാവും അല്ലേ?” എന്നാണ് ഗ്രൂപ്പില്‍ എത്തിയ ഒരു പോസ്റ്റ്. നിരവധി രസകരമായ കമന്റുകളും സിനിമയെ സിനിമയായി തന്നെ കാണണം എന്ന കമന്റുകളും പോസ്റ്റിന് ലഭിക്കുന്നുണ്ട്. മാത്രമല്ല കൊന്ന് കുഴിച്ച് മൂടിയതാണെങ്കില്‍ ദൃശ്യം മോഡല്‍ എന്ന് പറയാമായിരുന്നു എന്നും കമന്റുകളുണ്ട്.

കഷായത്തില്‍ കാപ്പിക് എന്ന കീടനാശിനി കലര്‍ത്തിയാണ് ഷാരോണിനെ ഗ്രീഷ്മ കൊന്നത്. ഇത് ക്രൈബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചിരുന്നു. ഫോണിലെ ഇന്റര്‍നെറ്റ് സെര്‍ച്ച് ഹിസ്റ്ററിയില്‍ കോപ്പര്‍ സള്‍ഫേറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ തിരഞ്ഞത് പൊലീസ് കണ്ടെടുത്തിരുന്നു.

Read more

ഇത് മുന്‍നിര്‍ത്തിയുള്ള ശാസ്ത്രീയ ചോദ്യം ചെയ്യലിലാണ് ഗ്രീഷ്മ കുറ്റം സമ്മതിച്ചത്. മറ്റൊരാളുമായി ഫെബ്രുവരിയില്‍ വിവാഹം നിശ്ചയിച്ചതിനാല്‍ ഷാരോണിനെ ഒഴിവാക്കാനായിരുന്നു കൊലപാതകമെന്നാണ് വിവരം. അതേസമയം, ചോദ്യം ചെയ്യലിനായി നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ഗ്രീഷ്മ ആത്മഹത്യ ശ്രമത്തെ തുടര്‍ന്ന് ആശുപത്രിയിലാണ്.