അന്ന് മേരി ടീച്ചറുടെ വാതിലുകള്‍ എന്നെന്നേക്കുമായി അടഞ്ഞു..; 'ബിലാല്‍ ജോണ്‍ കുരിശിങ്കല്‍' വീണ്ടും എത്തുമ്പോള്‍

മലയാള സിനിമയില്‍ സ്റ്റൈലിഷ് മേക്കിംഗ് എന്ന കണ്‍സെപ്റ്റ് ചര്‍ച്ച ചെയ്ത് തുടങ്ങുന്നത് 2007ല്‍ ആണ്. അതായത് അമല്‍ നീരദ്-മമ്മൂട്ടി കോംമ്പോയില്‍ ‘ബിഗ് ബി’ എത്തിയത് മുതല്‍… ഒരേ അച്ചില്‍ വാര്‍ത്തത് പോലെ പോയ് കൊണ്ടിരുന്ന മലയാള സിനിമയില്‍ ഒരു ചേഞ്ച് വരുത്തിക്കൊണ്ട് ആയിരുന്നു ബിഗ് ബി എത്തിയത്. ബിഗ് ബിയിലെ കഥാപാത്രങ്ങളെ കൊണ്ട് നെടുനീളന്‍ ഡയലോഗ് പറയിക്കില്ല എന്നത് ആയിരുന്നു അമല്‍ നീരദിന്റെ തീരുമാനം. സിനിമ ബോക്സോഫീസില്‍ വിജയിച്ചില്ലെങ്കിലും മലയാള സിനിമയില്‍ പുതിയൊരു രീതിക്ക് തന്നെ സിനിമ തുടക്കമിട്ടിരുന്നു. അതുകൊണ്ട് തന്നെ മലയാള സിനിമയില്‍ കള്‍ട്ട് പദവി നേടിയ ചിത്രമാണ് ബിഗ് ബി.

ഇന്ന് സിനിമാസ്വാദകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം. ബിലാലിനെ കുറിച്ചുള്ള ഓരോ വിശേഷങ്ങളും പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്. അതുകൊണ്ട് തന്നെ ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള പുതിയൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ബിലാലിന്റെ ഷൂട്ടിംഗ് 2023ല്‍ ആരംഭിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സിനിമയുടെ ഭൂരിഭാഗം ഭാഗങ്ങളും വിദേശത്തായിരിക്കും ചിത്രീകരിക്കുക എന്ന വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണങ്ങള്‍ ഒന്നും തന്നെ ഇതുവരെ വന്നിട്ടില്ല.

bilal - Twitter Search / Twitter

മലയാള സിനിമ സാക്ഷ്യം വഹിക്കാന്‍ പോകുന്ന ഏറ്റവും വലിയ ഹൈപ്പ് ചിത്രമാണ് ബിലാല്‍. സിനിമയില്‍ ഫഹദ് ഫാസിലും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അത് മാത്രമല്ല ദുല്‍ഖര്‍ സല്‍മാനും സിനിമയില്‍ വേഷമിടും എന്ന അഭ്യൂഹങ്ങളുമുണ്ട്. ഇതിനോട് ദുല്‍ഖര്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. ”ഇതില്‍ അഭിപ്രായം പറയാനുള്ള കൃത്യമായ ആള്‍ ഞാനല്ല. വാപ്പച്ചിയുടെ വിജയ ചിത്രമാണ് ബിഗ് ബി. സിനിമയുടെ സീക്വലില്‍ ഡയറക്ടറും സ്‌ക്രിപ്റ്റും ആവശ്യപ്പെടുന്നുണ്ടെങ്കില്‍ അത് സംഭവിക്കട്ടെ. അങ്ങനെ സംഭവിച്ചാല്‍ വളരെ വലിയ കാര്യമാണ്, എന്നാല്‍ ആവശ്യമുണ്ടെങ്കില്‍ മാത്രമേ അതുണ്ടാവുകയുള്ളു” എന്നാണ് ദുല്‍ഖര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

അതേസമയം, ബിഗ് ബിയില്‍ പ്രധാന റോളികളിലെത്തിയ മനോജ് കെ ജയന്‍, ബാല, മംമ്ത മോഹന്‍ദാസ്, ലെന തുടങ്ങിയ താരങ്ങളും ബിലാലില്‍ ഉണ്ടാവും. നഫീസ അലി അവതരിപ്പിച്ച മേരി ടീച്ചര്‍ എന്ന സ്ത്രീ കഥാപാത്രത്തെ ഗ്ലോറിഫൈ ചെയ്തു കൊണ്ടായിരുന്നു ബിഗ് ബിയുടെ തുടക്കം. സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ മേരി ടീച്ചര്‍ എന്ന കഥാപാത്രത്തെ സംവിധായകന്‍ ഉപയോഗിച്ചിട്ടുമുണ്ട്. വിശക്കുന്നവന് അന്നം നല്‍കിയും തെരുവിലെ കുട്ടികളെ എടുത്ത് വളര്‍ത്തിയും ഒക്കെയാണ് മേരി ജീവിച്ചിരുന്നത്.

എടുത്തു വളര്‍ത്തിയവരില്‍ ചിലര്‍ ഒരിക്കലും അവരുടെ അരികില്‍ നിന്നും പോയില്ല അതിനുമുപരി അവര്‍ മേരി ജോണ്‍ കുരിശങ്കലിന്റെ മക്കളായി മാറി. ബിലാല്‍, എഡ്ഡി, മുരുകന്‍, ബിജോ.. ഇവര്‍ നാലുപേരാണ് മേരി ജോണ്‍ കുരിശിങ്കലിന്റെ മക്കളായി വളര്‍ന്നത്. മേരി ടീച്ചറിന്റെ മനസിലും ആ വീട്ടിലും ഇവരുടെ സ്ഥാനം തീന്‍മേശയില്‍ അടുക്കിയ കസേരകളില്‍ നിന്നും പ്രകടമായിരുന്നു. നശിച്ച ലോകത്തെ തിരുത്താന്‍ രണ്ട് മാര്‍ഗങ്ങള്‍ തിരഞ്ഞെടുത്തവരാണ് ബിലാലും മേരി ടീച്ചറും.

Big B (2007) - IMDb

അത് മനസിലാക്കിയപ്പോള്‍ തന്നെയാണ് ആരുടെ മുന്നിലും അടയാത്ത ടീച്ചറുടെ വാതിലുകള്‍ ബിലാലിന് മുന്നില്‍ അടക്കപെട്ടത്. നിഗൂഢമായ ഒരു ഭൂതകാലത്തിന്റെ ഉടമയാണ് ബിലാല്‍. തന്റെ കുടുംബത്തിലെ രണ്ട് മരണങ്ങളിലും ഒരു തുള്ളി കണ്ണുനീര്‍ പൊഴിക്കാതെ നിന്ന ബിലാലിന്റെ ഭൂതകാലത്തിന്റെ ആഴം വ്യക്തമാണ്. ബിലാലിന്റെ ചിന്താഗതിയുടെ അടിത്തറയും ഈ ഭൂതകാലം തന്നെയാണ്. കൊല്ലാന്‍ വരുന്നവനെ സമാധാനം കൊണ്ട് കീഴ്പ്പെടുതാന്‍ കഴിയില്ല എന്ന് ബിലാല്‍ ഉറച്ച് വിശ്വസിക്കുന്നു.

തന്റെ ഈ ചിന്താഗതി തന്നെയാണ് ബിജോയുടെ മരണത്തില്‍ കലാശിക്കുന്നതും. മേരി ടീച്ചര്‍ ബിലാലിനെ മറ്റ് മൂവരുടെയും സംരക്ഷകനായിട്ട് കൂടിയാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ ബിലാലിന് അത് നിറവേറ്റാന്‍ കഴിയുന്നുമില്ല. ‘ബിലാല്‍ ജോണ്‍ കുരിശിങ്കല്‍’ മമ്മൂട്ടിയുടെ ഏറ്റവും മികച്ചൊരു കഥാപാത്രമായിരുന്നു. മലയാളത്തിലെ ഐക്കോണിക് സിനിമകളില്‍ ഒന്നായി മാറിയ ബിഗ് ബി… റിലീസ് ചെയ്ത സമയത്ത് പരാജയം നേരിട്ട സിനിമ, പക്ഷേ വര്‍ഷങ്ങള്‍ക്കിപ്പുറം ആഘോഷിക്കപ്പെട്ടു. അതുകൊണ്ട് തന്നെ രണ്ടാം ഭാഗത്തിനായി പ്രതീക്ഷയോടെ തന്നെയാണ് കാത്തിരിക്കുന്നത്