'പ്രണയം നടിച്ച് ഷാരോണിനെ കൊന്നുകളഞ്ഞവള്‍, ഇവള്‍ക്ക് മാപ്പില്ല പരമാവധി ശിക്ഷ നല്‍കണം'

പ്രണയം നടിച്ച് ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് സിനിമാ ലോകവും. ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് നടി ഷംന കാസിം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ആസൂത്രിത കൊലപാതകത്തിന് മാപ്പില്ല എന്നും ഷംന കാസിം പറയുന്നത്.

”പ്രണയം നടിച്ച് ഷാരോണിനെ കൊന്നുകളഞ്ഞവള്‍. മരണത്തിലേക്ക് അവന്‍ നടന്നു പോകുമ്പോള്‍ അവന്‍ അവളെ അത്രയ്ക്കും വിശ്വസിച്ചിരുന്നിരിക്കും. ആസൂത്രിത കൊലപാതകത്തിന് മാപ്പില്ല പരമാവധി ശിക്ഷ നല്‍കണം” എന്നാണ് ഷംന ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

പ്രണയപ്പകയില്‍ കണ്ണൂരില്‍ കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ സംഭവവും ഷാരോണിന്റെ മരണവും ചേര്‍ത്തായിരുന്നു ചന്തുവിന്റെ പ്രതികരണം. ”വെട്ടി വീഴ്ത്തി ആണും വിഷംകൊടുത്ത് പെണ്ണും’… സമത്വത്തിനു വേണ്ടിയുള്ള സമരങ്ങള്‍ക്കിടയില്‍ സൈക്കളോജിക്കല്‍ ആയ ഇത്തരം വൈകല്യങ്ങളുടെ മൂലകാരണങ്ങള്‍ കണ്ടെത്തി മുളയിലേ നുള്ളാനും സമൂഹത്തിനു സാധിക്കട്ടെ” എന്നാണ് ചന്തുനാഥ് കുറിച്ചിരിക്കുന്നത്.

അതേസമയം, ചോദ്യം ചെയ്യലിനായി കൊണ്ടുവന്ന പൊലീസ് സ്റ്റേഷനില്‍ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലെ ലൈസോള്‍ ആണ് ഗ്രീഷ്മ കുടിച്ചത്. ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. ആരോഗ്യനില ഗുരുതരമല്ല എന്നാണ് ആശുപത്രിയില്‍ നിന്നുള്ള വിവരം.

ഗ്രീഷ്മയെ മെഡിക്കല്‍ ഐസിയുവിലേക്ക് മാറ്റി. ലൈസോള്‍ കുടിച്ചതുമൂലം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് പോകാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ദര്‍ പറയുന്നത്. കുടിച്ച ലൈസോളിന്റെ അളവ്, നേര്‍പ്പിച്ചാണോ കുടിച്ചത്, എന്നിവയെ ആശ്രയിച്ചിരിക്കും ആരോഗ്യ നിലയെന്നും വിദഗ്ദര്‍ പറയുന്നു.

ഗ്രീഷ്മയുടെ മാതാപിതാക്കളെയും അമ്മാവനെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കഷായത്തില്‍ കാപ്പിക് എന്ന കീടനാശിനി കലര്‍ത്തിയാണ് ഷാരോണിനെ കൊന്നതെന്ന് എന്നാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലില്‍ ഗ്രീഷ്മ വെളിപ്പെടുത്തിയത്.

ഫോണിലെ ഇന്റര്‍നെറ്റ് സെര്‍ച്ച് ഹിസ്റ്ററിയില്‍ കോപ്പര്‍ സള്‍ഫേറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ തിരഞ്ഞത് പൊലീസ് കണ്ടെടുത്തിരുന്നു. ഇത് മുന്‍നിര്‍ത്തിയുള്ള ചോദ്യം ചെയ്യലിലാണ് ഗ്രീഷ്മ കുറ്റം സമ്മതിച്ചത്. മറ്റൊരാളുമായി ഫെബ്രുവരിയില്‍ വിവാഹം നിശ്ചയിച്ചതിനാല്‍ ഷാരോണിനെ ഒഴിവാക്കാനായിരുന്നു കൊലപാതകമെന്നാണ് വിവരം.