ഹിന്ദുത്വ തീവ്രവാദികളുടെ കൊലപാതകങ്ങള്‍ വിഷയമാക്കിയ ആനന്ദ് പട് വര്‍ദ്ധന്റെ ഡോക്യുമെന്ററിക്ക് തടയിട്ട് കേന്ദ്രം

ദബോല്‍ക്കര്‍, ഗൗരി ലങ്കേഷ്, പന്‍സാരെ തുടങ്ങിയവരെ ഹിന്ദുത്വ തീവ്രവാദികള്‍ കൊലപ്പെടുത്തിയ സംഭവങ്ങള്‍ വിഷയമാകുന്ന ആനന്ദ് പട് വര്‍ദ്ധന്റെ ഡോക്യുമെന്ററിക്ക് തടയിട്ട് കേന്ദ്രം. വിവേക്( റീസണ്‍) എന്ന ഡോക്യുമെന്ററിയ്ക്ക് സെന്‍സര്‍ ഇളവ് നല്‍കാന്‍ തയ്യാറാകാത്തതിനാല്‍ കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്.

കേന്ദ്രാനുമതി കിട്ടുമെന്ന പ്രതീക്ഷയില്‍ ഡോക്യുമെന്ററിയുടെ പ്രദര്‍ശനം ഫെസ്റ്റിവെലിന്റെ അവസാന ദിവസത്തേക്കാക്കി നീട്ടിയിരുന്നു. എന്നാല്‍ ഇതുവരെ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ സെന്‍സര്‍ ഇളവു നല്‍കിയിട്ടില്ലെന്നാണ് അക്കാദമി വൃത്തങ്ങളെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോര്‍ട്ടു ചെയ്യുന്നത്. ഡോക്യുമെന്ററിയുടെ “ഉള്ളടക്കത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍” കേന്ദ്രം ആവശ്യപ്പെട്ടിട്ടുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ആവശ്യമില്ല. പകരം കേന്ദ്ര മന്ത്രാലയത്തില്‍ നിന്നും സെന്‍സര്‍ ഇളവ് നേടണം.

ഇത് ആദ്യമായല്ല കേരളാ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവെല്‍ ഇത്തരമൊരു പ്രതിസന്ധി നേരിടുന്നത്. 2017-ല്‍ ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം, രോഹിത് വെമുല സംഭവം, കശ്മീര്‍ വിഷയം എന്നിവ പരാമര്‍ശിക്കുന്ന മൂന്ന് ഡോക്യുമെന്ററികള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കാന്‍ കേന്ദ്രം വിസമ്മതിച്ചിരുന്നു.