നിലത്ത് നിര്‍ത്താതെയുള്ള തീ പാറുന്ന അടികള്‍ തുണച്ചു; രജനിയുടെയും ഷാരൂഖിന്റെയും ചിത്രങ്ങളോട് മല്ലടിച്ച് ആര്‍ഡിഎക്‌സ്; ബോക്‌സ് ഓഫീസില്‍ റിക്കാര്‍ഡ് കളക്ഷന്‍; പിടഞ്ഞ് വീണ് കൊത്തയും ബോസും

ഓണത്തിന് കേരള ബോക്‌സ് ഓഫീസിലേക്ക് എത്തിയ വമ്പന്‍ ചിത്രങ്ങളോട് പിടിച്ചു നിന്ന് ആര്‍ഡിഎക്‌സ്. രജനീകാന്തിന്റെയും ഷാരൂഖ് ഖാന്റെയും ചിത്രങ്ങളോട് മല്ലടിച്ചാണ് ബോക്‌സ് ഓഫീസില്‍ ആര്‍ഡിഎക്‌സിന്റെ കുതിപ്പ്.

യുവ താരങ്ങളായ ആന്റണി വര്‍ഗീസ്, ഷെയ്ന്‍ നിഗം, നീരജ് മാധവ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം വലിയ പ്രചരണങ്ങള്‍ ഇല്ലാതെയാണ് തിയറ്ററുകളിലേക്ക് എത്തിയത്. കൂടെ ഓണം റിലീസായി എത്തിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കിങ് ഓഫ് കൊത്തയ്ക്കും നിവിന്‍ പോളി ചിത്ര രാമചന്ദ്ര ബോസിലും കിട്ടയ അത്ര സ്‌ക്രീനുകള്‍ പോലും ആര്‍ഡിഎക്‌സിന് ലഭിച്ചിരുന്നില്ല. എന്നാല്‍, ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ രണ്ടു ചിത്രങ്ങളെയും പിന്നിലാക്കിയാണ് ആര്‍ഡിഎക്‌സ് കുതിപ്പ് നടത്തിയത്.

ആര്‍ഡിഎക്‌സിന് എതിരാളികളായി ബോക്‌സ് ഓഫീസില്‍ കോടികള്‍ മുതല്‍ മുടക്കി നിര്‍മിച്ച രജനികാന്തിന്റെ ജയിലറും പിന്നാലെ ഷാരൂഖ് ഖാന്റെ ജവാനും വന്നെങ്കിലും ആര്‍ഡിഎക്‌സിന്റെ പ്രയാണം തടയാന്‍ സാധിച്ചില്ല. ഓഗസ്റ്റ് 25ന് തിയേറ്ററുകളിലെത്തിയ ചിത്രം 22 ദിവസം കൊണ്ട് 80 കോടിയാണ് വേള്‍ഡ് വൈഡ് ഗ്രോസ് കളക്ഷന്‍ നേടിയത്. ഓണക്കാലത്ത് മലയാളി സിനിമ പ്രേക്ഷകരെ തിയേറ്ററുകളിലെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചതും ആര്‍ഡിഎക്‌സാണ്.

കൊച്ചിയുടെ പശ്ചാത്തലത്തില്‍ ഒരു പള്ളിപ്പെരുന്നാളിന് ഉണ്ടാവുന്ന പ്രശ്‌നങ്ങളും അതേ തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ആര്‍ഡിഎക്‌സ് സിനിമയുടെ പ്രമേയം. റോബര്‍ട്ട്, ഡോണി, സേവ്യര്‍ എന്നീ നായകന്മാരുടെ പേരുകളുടെ ചുരുക്കരൂപമാണ് ആര്‍.ഡി.എക്‌സ്. ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. റോബര്‍ട്ട് ആയി ഷെയ്ന്‍ നിഗം എത്തുമ്പോള്‍ ഡോണിയായി ആന്റണി വര്‍ഗീസും സേവ്യര്‍ ആയി നീരജ് മാധവും എത്തുന്നു.

കെജിഎഫ്, ബീസ്റ്റ്, വിക്രം എന്നീ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അന്‍പറിവ് ആണ് ആര്‍ഡിഎക്‌സിലെ തീ പാറുന്ന അടി രംഗങ്ങള്‍ ഒരുക്കിയത്. മഹിമ നമ്പ്യാര്‍, ഐമ റോസ്മി, മാലാ പാര്‍വതി, ലാല്‍, ബാബു ആന്റണി, ബൈജു എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. ചിത്രം വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മ്മിച്ചത്. നഹാസ് ഹിദായത്ത് ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.