രശ്മിക മന്ദാനയുടെ ഡീപ്ഫേക്ക് വീഡിയോ: കേസിൽ ട്വിസ്റ്റ്; 4 പേർ പിടിയിൽ

ബോളിവുഡ് താരം രശ്മിക മന്ദാനയുടെ ഡീപ്ഫേക്ക് വീഡിയോ പ്രചരിച്ചതുമായി ബന്ധപ്പെട്ട് 4 പേരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്. ഇവരാണ് വീഡിയോ അപ്‌ലോഡ് ചെയ്തത് എന്നാണ് പൊലീസ് സ്ഥിരീകരണം. ഇതിന് മുന്നെ പതിനേഴുകാരനായ ബീഹാർ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അപ്‌ലോഡ് ചെയ്ത 4 പേരെ പിടിച്ചതോടുകൂടി  ഇപ്പോഴിതാ കേസിൽ അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റ് സംഭവിച്ചിരിക്കുകയാണ്.

ഐപിസി 465 വ്യാജ രേഖയുണ്ടാക്കൽ, 469 പ്രശസ്‌തിക്ക് കോട്ടം വരുത്താൻ വേണ്ടി വ്യാജ രേഖയുണ്ടാക്കൽ തുടങ്ങി ഐടി നിയമത്തിലെ സെക്ഷൻ 66, 66 ഇ, എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. രശ്മികയുടെ ഡീപ് ഫേക്ക് വീഡിയോ വലിയ രീതിയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ കാജോൾ, ഐശ്വര്യ റായ് എന്നിവരും ഡീപ് ഫേക്കിന് ഇരയായിരുന്നു.

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ബ്രിട്ടീഷ് യുവതിയുമായ സാറ പട്ടേൽ എന്ന യുവതിയുടേതാണ് യഥാർത്ഥ വീഡിയോ. എ. ഐ ഡീപ് ഫീക്കിലൂടെയാണ് സാറ പട്ടേലിന്റെ വീഡിയോ രശ്മികയുടേതാക്കി മാറ്റിയിരിക്കുന്നത്.

പ്രസ്തുത വിഷയത്തിൽ സാറ പട്ടേൽ വിശദീകരണവുമായി എത്തിയിരുന്നു. ” എല്ലാവരുടേയും ശ്രദ്ധയ്ക്ക്. എന്റെ ശരീരവും പ്രമുഖ ബോളിവുഡ് താരത്തിന്റെ മുഖവും ചേർത്ത് ചിലർ ഒരു ഡീപ് ഫെയ്ക് വിഡിയോ നിർമിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ എനിക്ക് യാതൊരു പങ്കുമില്ല. മാത്രമല്ല, ഇതിൽ ഞാൻ വളരെയധികം അസ്വസ്ഥയുമാണ്. ഇന്റർനെറ്റിൽ നിങ്ങൾ കാണുന്നതിന്റെ പിന്നിലെ വസ്തുത ഉറപ്പാക്കുക. ഇന്റർനെറ്റിലെ എല്ലാം യഥാർഥമല്ല. സംഭവിച്ചതിൽ വളരെയധികം അസ്വസ്ഥയാണ്.’’ എന്നാണ് സാറ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്