ആദ്യം വാനോളം പുകഴ്ത്തി, ഇപ്പോള്‍ മട്ട് മാറി, കാല് നക്കിയില്ലെങ്കിലും അധിക്ഷേപിക്കരുത്; ആര്‍ജിവിയ്‌ക്കെതിരെ തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍

പത്താന്‍ സിനിമ മികച്ച വിജയം കൊയ്ത് മുന്നേറുമ്പോള്‍ പ്രശംസാപ്രവാഹവുമായി എത്തിയിരിക്കുകയാണ് സിനിമാ പ്രേമികള്‍. ബോളിവുഡിന് ഇത് അഭിമാന നിമിഷമാണ്. ഇത് സംബന്ധിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ പങ്കുവെച്ച ട്വീറ്റും വൈറലായിരുന്നു. ബോളിവുഡിനെക്കുറിച്ചുള്ള നാല് മുന്‍വിധികള്‍ ഈ സിനിമ തിരുത്തിക്കുറിച്ചെന്നാണ് ആര്‍ജിവി കുറിച്ചത്.

എന്നാല്‍ അക്കമിട്ട് പറഞ്ഞ ആ കാര്യങ്ങളിലെ ഒന്നില്‍ അല്‍പ്പം അധിക്ഷേപ ചുവയുണ്ടെന്നാണ് തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ കണ്ടെത്തല്‍.

‘1. ഒടിടി കാലത്ത് തിയേറ്റര്‍ കളക്ഷന്‍ ഒരിക്കലും മികച്ചതായിരിക്കില്ല.

2.ഷാരൂഖിന്റെ കാലം കഴിഞ്ഞു

3. തെന്നിന്ത്യന്‍ മസാല സംവിധായകരെപ്പോലെ ബോളിവുഡിന് ഒരിക്കലും ഒരു വാണിജ്യ ബ്ലോക്ക്ബസ്റ്റര്‍ ഉണ്ടാക്കാന്‍ കഴിയില്ല

4. കെജിഎഫ് 2-ന്റെ ഒന്നാം ദിവസത്തെ കളക്ഷന്‍ തകര്‍ക്കാന്‍ വര്‍ഷങ്ങള്‍ എടുക്കും.

എന്നിങ്ങനെയാണ് മുന്‍വിധികളെ ആര്‍ജിവി കുറിച്ചത് . എന്നാല്‍ ഇതില്‍ മൂന്നാമത്തേതില്‍ തെന്നിന്ത്യന്‍ മസാല സംവിധായകര്‍ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇത് തികച്ചും അധിക്ഷേപകരമാണെന്നാണ് വിമര്‍ശനം. ആര്‍ആര്‍ആര്‍ ഗോള്‍ഡന്‍ ഗ്ലോബ് നേടിയപ്പോള്‍ രാജമൗലിയുടെ കാല്‍ നക്കാമെന്ന് പറഞ്ഞ ആര്‍ജിവി ഇപ്പോള്‍ എങ്ങനെ മലക്കം മറിഞ്ഞെന്നും ഇദ്ദേഹം ചെയ്യുന്നത് മസാലപ്പടങ്ങളാണല്ലോ എന്നുമൊക്കെയാണ് കമന്റുകള്‍.

ഷാരൂഖ് ഖാനൊപ്പം ദീപിക പദുകോണും ജോണ്‍ എബ്രഹാമും പ്രധാന വേഷത്തിലെത്തുന്ന പത്താന്‍ സംവിധാനം ചെയ്തിരിക്കുന്നത് സിദ്ധാര്‍ഥ് ആനന്ദാണ്. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന ചിത്രമാണിത്.

2018ല്‍ പുറത്തിറങ്ങിയ സീറോയിലാണ് ഷാരൂഖ് ഒടുവില്‍ വേഷമിട്ടത്. പത്താന് പിന്നാലെ അറ്റ്ലീ സംവിധാനം ചെയ്യുന്ന ചിത്രവും രാജ്കുമാര്‍ ഹിരാനി ചിത്രവും ഷാരൂഖിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.