'സ്വയംവര'ത്തിനായി പണപ്പിരിവ്; പഞ്ചായത്തുകള്‍ 5000 രൂപ നല്‍കണം

അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ‘സ്വയംവരത്തിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിക്കാന്‍ സര്‍ക്കാരിന്റെ പണപ്പിരിവ്. പത്തനംതിട്ട ജില്ലയിലെ പഞ്ചായത്തുകള്‍ 5000 രൂപ വീതം നല്‍കണമെന്ന് തദ്ദേശവകുപ്പിന്റെ ഉത്തരവില്‍ പറയുന്നുണ്ട്.

മുമ്പ് തന്നെ സ്വയംവരത്തിന്റെ അന്‍പതാം വാര്‍ഷികം വിപുലമായി ആഘോഷിക്കാന്‍ സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു. ഇതിനായി സംഘാടക സമിതിയെയും രൂപീകരിച്ചിരുന്നു. സംഘാടക സമിതിയാണ് സര്‍ക്കാരിനോടു പണപ്പിരിവിന് അനുമതി തേടിയത്.

ഇതിനു അനുമതി നല്‍കിക്കൊണ്ടാണ് തദ്ദേശ വകുപ്പിന്റെ ഉത്തരവ്.

പത്തനംതിട്ട ജില്ലയിലെ 53 പഞ്ചായത്തുകള്‍ തനതുഫണ്ടില്‍നിന്ന് 5000 വീതം സംഘാടക സമിതിക്ക് നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു. മാര്‍ച്ചില്‍ അടൂരിലാണ് പരിപാടി.

സ്വയംവരം. 1972-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. മികച്ച ചിത്രത്തിനുള്ള ദേശീയപുരസ്‌ക്കാരം വാങ്ങിയ രണ്ടാമത്തെ ചിത്രം കൂടിയാണ് സ്വയംവരം. മലയാളത്തില്‍ നവതരംഗസിനിമയുടെ തുടക്കം കുറിച്ച ചലച്ചിത്രമായി സ്വയംവരം കണക്കാക്കപ്പെടുന്നു. മങ്കട രവിവര്‍മ്മയാണ് ഈ ചലച്ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്.