ഇതാണോ കരിങ്കല്‍ പ്രതിമ പോലെയുള്ള രാച്ചിയമ്മ; പാര്‍വതിയുടെ കാസ്റ്റിംഗിന് എതിരെ രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

പ്രശസ്ത സാഹിത്യകാരന്‍ ഉറൂബിന്റെ രാച്ചിയമ്മ എന്ന പ്രശസ്ത ചെറുകഥ വെള്ളിത്തിരയിലേക്ക് എത്തുകയാണ്. രാച്ചിയമ്മയായി പാര്‍വതി തിരുവോത്താണ് വേഷമിടുന്നത്.
രാച്ചിയമ്മയുടെ ലുക്കില്‍ പാര്‍വതിയുടെ ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വ്യാപക വിമര്‍ശനവും സിനിമക്കെതിരെ ഉണ്ടായി.
നോവലില്‍ വായിച്ച രാച്ചിയമ്മയുടേതല്ല പാര്‍വതിയുടെ ലുക്കെന്നും കറുത്തമ്മയെ വെളുത്തമ്മയാക്കുകയാണ് മലയാള സിനിമയെന്നുമാണ് വലിയൊരു വിഭാഗം ആളുകള്‍ പറയുന്നത്.
നോവലിലെ രാച്ചിയമ്മയും പാര്‍വതിയുടെ ലുക്കും തമ്മിലുള്ള വ്യത്യാസമോര്‍മിപ്പിച്ച്  അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിഷാന്തും രംഗത്തെത്തിയിട്ടുണ്ട്.

ദീപ നിഷാന്ത് ഫെയ്സ് ബുക്കില്‍ കുറിച്ചതിങ്ങനെ.

“കരിങ്കല്‍പ്രതിമ പോലുള്ള ശരീരം” എന്ന് കൃത്യമായി ഉറൂബ് എഴുതിവെച്ച കഥാപാത്രമാണ് രാച്ചിയമ്മ. “ടോര്‍ച്ചടിക്കും പോലുള്ള ഇടിമിന്നല്‍ച്ചിരിയുള്ള” പെണ്ണാണ്. “കറുത്തു നീണ്ട വിരല്‍ത്തുമ്പുകളില്‍ അമ്പിളിത്തുണ്ടുകള്‍ പോലുള്ള ” നഖങ്ങളോടുകൂടിയ പെണ്ണാണ്. ഇരുട്ടത്ത് കൈയും വീശി കുതിച്ചു നടന്നു വരുമ്പോള്‍ രാച്ചിയമ്മയെ കണ്ടറിയാന്‍ പറ്റില്ല കേട്ടറിയാനേ പറ്റൂ എന്ന ഉറൂബിന്റെ വരികളിലൊക്കെ അവളുടെ നിറത്തെപ്പറ്റിയുള്ള കൃത്യമായ സൂചനകളുണ്ട്. കറുത്തമ്മയെ വെളുത്തമ്മയാക്കുന്ന മലയാളസിനിമയാണ്! ആ രൂപത്തിലേക്ക് പാര്‍വ്വതിയെ കൊണ്ടുവരാന്‍ വലിയ പ്രയാസമൊന്നും കാണില്ല. രാച്ചിയമ്മയ്ക്കായി കാത്തിരിക്കുന്നു.

പാര്‍വതിയുടെ ആ കാസ്റ്റിംഗിനെ വിമര്‍ശിച്ച് അഡ്വക്കേറ്റ് കുക്കു ദേവകി ഫേസ്ബുക്കില്‍ കുറിച്ച കുറിപ്പും  ശ്രദ്ധേയമായിരിക്കുകയാണ്. കരിങ്കല്‍ പ്രതിമ പോലെ ഇരിക്കുന്ന രാച്ചിയമ്മ ഇതുപോലെ ആയത് ഏത്
ചിന്തയുടെ അടിസ്ഥാനത്തിലാണ്? എന്നാണ് കുക്കു ദേവകിയുടെ ചോദ്യം.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഉറൂബിന്റെ രാച്ചിയമ്മ സിനിമയാകുന്നതിന്റെ
പടമാണ് താഴെ..
രാച്ചിയമ്മയായി പാര്‍വതിയാണ്..
നോക്കൂ… എന്തൊരു തെറ്റായ കാസ്റ്റിംഗ് ആണത്…

ഞാന്‍ നിറത്തിനെപ്പറ്റി പറയുമ്പോഴാണ് പ്രശ്‌നം..
എങ്ങനെ പറയാതിരിക്കും?
കരിങ്കല്‍ പ്രതിമ കണക്ക് ഇരിക്കുന്ന രാച്ചിയമ്മ ഇതുപോലെ ആയത് ഏത്
ചിന്തയുടെ അടിസ്ഥാനത്തിലാണ്?…

നമ്മള്‍ വീണ്ടും വീണ്ടും പറയുമ്പോള്‍ അരോചകപ്പെട്ടിട്ട് കാര്യമില്ല..
ഇതാണ് സത്യം…
ഇതാണ് കറുപ്പിനോടുള്ള സമീപനം

ഛായാഗ്രാഹകന്‍ വേണു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 1969 ല്‍ പ്രസിദ്ധീകരിച്ച ചെറുകഥയാണിത്. ആസിഫ് അലിയാണ് നായകന്‍. വേണു തന്നെയാണ് തിരക്കഥയെഴുതിരിക്കുന്നത്. സോന നായരെ നായികയാക്കി ഈ ചെറുകഥ ദൂരദര്‍ശന്‍ നേരത്തെ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്.