രാജ്യം നേരിട്ട ഏറ്റവും വലിയ ചാരവൃത്തിയുടെ കഥ? പുതിയ ചിത്രവുമായി പൃഥ്വിരാജ്

അയ്യപ്പനും കോശിയുമാണ് പൃഥ്വിരാജിന്റേതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. ചിത്രത്തിന്റെ ട്രെയിലര്‍ വൈറലായതിന് പിന്നാലെ തന്റെ പുതിയൊരു സിനിമ കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് താരം. ഒരു യുദ്ധകഥയുമായിട്ടാണ് പൃഥ്വി ഇത്തവണ എത്തുന്നത്. ഇതേക്കുറിച്ച് പുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടന്‍ അറിയിച്ചിരിക്കുന്നത്.

1947ലെ കാശ്മീര്‍ യുദ്ധത്തിന് ശേഷമുണ്ടായ രണ്ട് യുദ്ധങ്ങളും തോറ്റ ഐഎസ്ഐ മൂന്നാമതും ആക്രമണത്തിനൊരുങ്ങുന്നു, ഇന്ത്യന്‍ ഇന്റലിജന്‍സ് നേത്വത്വത്തില്‍ ഇവരുടെ പടപ്പുറപ്പാട് മണത്തറിയുന്നു. അയല്‍ക്കാരുമായി നാലാമതൊരു യുദ്ധമല്ല മറുപടി എന്നവരറിയുന്നു. ഇവരെ തടുക്കാന്‍ റോയുടെ ഉത്തരേന്ത്യന്‍, വടക്ക് കിഴക്ക് സന്നാഹത്തിന് പോലും കഴിയാതെ വരുന്ന സാഹചര്യത്തില്‍ അടുത്തതെന്തെന്ന ചോദ്യം ഉയരുന്നു.

സാറ്റലൈറ്റുകളും ഡിജിറ്റല്‍ സംവിധാനങ്ങളും ഇല്ലാതിരുന്ന കാലത്ത് യുദ്ധം നേരിട്ടവരുടെ കഥയുമായാണ് പൃഥ്വി എത്തുന്നത്. രാജ്യം കണ്ട എറ്റവും വലിയ ചാരവൃത്തിയുടെ കഥയാവുമിതെന്നാണ് സൂചന. സിനിമയെക്കുറിച്ചുളള മറ്റ് വിവരങ്ങള്‍ നാളെയാണ് അണിയറക്കാര്‍ പുറത്തുവിടുക. ജനുവരി 26 രാവിലെ പത്ത് മണിക്കാണ് പൃഥ്വിയുടെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം.

പൃഥ്വിരാജിനൊപ്പം ടൊവിനോ തോമസും ചിത്രത്തിലുണ്ടാവുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മുരളി ഗോപിയുടെ തിരക്കഥയില്‍ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണിതെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.