ക്യാമറ പിടിച്ചുവാങ്ങി ചവിട്ടിക്കൂട്ടി, എന്നെ ഭൂമിയില്‍ വച്ചേക്കില്ല എന്നാണ് ഭീഷണി.. സിംപതി നേടാനായാണ് വീല്‍ചെയര്‍ ഉപയോഗിക്കുന്നത്; ബിനു അടിമാലിക്കെതിരെ ഗുരുതര ആരോപണങ്ങള്‍

ബിനു അടിമാലിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടന്റെ സോഷ്യല്‍ മീഡിയ മാനേജരും ഫൊട്ടോഗ്രഫറുമായ ജിനേഷ്. റിയാലിറ്റി ഷോയുടെ ലൊക്കേഷനില്‍ വിളിച്ചു വരുത്തി മുറിയില്‍ പൂട്ടിയിട്ട് ഉപദ്രവിച്ചു എന്നാണ് ജിനേഷ് പറയുന്നത്. ബിനു അടിമാലിയുടെ ഫെയ്‌സ്ബുക്ക് പേജ് ഹാക്ക് ചെയ്തു എന്നാരോപിച്ചായിരുന്നു തര്‍ക്കം. ബിനുവിന്റെ ഭീഷണിയുടെ വോയ്‌സ് ക്ലിപ്പ് അടക്കം ജിനേഷ് യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വാഹനാപകടത്തില്‍ മരിച്ച കൊല്ലം സുധിയുടെ വീട്ടില്‍ ബിനു അടിമാലി പോയതും മഹേഷ് കുഞ്ഞുമോനെ സന്ദര്‍ശിച്ചതും നടനുള്ള ചീത്തപ്പേര് മാറി സഹതാപം കിട്ടാന്‍ വേണ്ടിയായിരുന്നുവെന്നും ജിനേഷ് ആരോപിക്കുന്നുണ്ട്.

ജിനേഷിന്റെ വാക്കുകള്‍:

ഞാനും ബിനു അടിമാലിയും ഞാനും തമ്മില്‍ ചേട്ടന്‍ അനിയന്‍ ബന്ധമായിരുന്നു. അദ്ദേഹത്തിന് അപകടം പറ്റിയപ്പോള്‍ ആശുപത്രിയില്‍ കൂടെ നിന്ന് എല്ലാ കാര്യങ്ങളും നോക്കി ശുശ്രൂഷിച്ചിരുന്നത് ഞാനാണ്. വീട്ടില്‍ കൊണ്ടാക്കിയതും ഞാനാണ്. ആ സംഭവത്തിന് ശേഷം ബിനു അടിമാലി കൊല്ലം സുധിച്ചേട്ടന്റെ വീട്ടില്‍ പോയിരുന്നു. സുധിയുടെ വീട്ടില്‍ പോയപ്പോള്‍ ബിനു അടിമാലിക്ക് നടക്കാന്‍ ബുദ്ധിമുട്ടൊന്നും ഇല്ല. എന്നിട്ടും വീല്‍ ചെയര്‍ ഉപയോഗിച്ചിരുന്നു. അതൊന്നും ആവശ്യമില്ലെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. സിംപതി കിട്ടാന്‍ വേണ്ടിയാണ് അത് ഉപയോഗിച്ചത്.

സുധി ചേട്ടന്റെ മരണ ശേഷം എന്നോട് ബിനു ചേട്ടന്‍ പറഞ്ഞത്, ‘ഇതോടെ എന്റെ ഇമേജ് മാറണം, അതിന് വേണ്ടിയുള്ള കാര്യങ്ങള്‍ നീ സോഷ്യല്‍ മീഡിയയില്‍ ചെയ്യണം’ എന്നാണ്. അങ്ങനെയാണ് സുധിയുടെ വീട്ടില്‍ ചെന്നപ്പോള്‍ കാറില്‍ നിന്ന് ഇറങ്ങുന്നത് അടക്കമുള്ള വീഡിയോ ഷൂട്ട് ചെയ്ത് പോസ്റ്റ് ചെയ്തത്. അതുപോലെ മഹേഷ് കുഞ്ഞുമോന്റെ വീട്ടില്‍ പോയപ്പോഴും ഫോട്ടോയും വീഡിയോയും എടുക്കാന്‍ എന്നെയും വിളിച്ചിരുന്നു. പക്ഷേ വീഡിയോ പോസ്റ്റ് ചെയ്യരുത്, ഫോട്ടോ മാത്രം എടുത്താല്‍ മതി എന്ന് മഹേഷ് പറഞ്ഞു. ഇതൊന്നും ബിനു ചേട്ടന്റെ യുട്യൂബില്‍ ഇട്ടാല്‍ ശരിയാവില്ലെന്ന് അറിയാവുന്നതു കൊണ്ട് തന്നെ മറ്റൊരു യുട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു.

ഈ സംഭവങ്ങള്‍ക്കെല്ലാം ശേഷം ബിനു ചേട്ടന്റെ അടുത്ത സുഹൃത്തിന് ഞാന്‍ ഒരു യുട്യൂബ് ചാനല്‍ തുടങ്ങി കൊടുത്തിരുന്നു. അത് ഞാന്‍ ചേട്ടനോട് പറഞ്ഞില്ലെന്ന് പറഞ്ഞുള്ള പ്രശ്‌നത്തോടെയാണ് ഞങ്ങള്‍ പിരിഞ്ഞത്. ഞങ്ങള്‍ തമ്മില്‍ പിരിയാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. അത് ബിനു ചേട്ടന്റെ വളരെ പേഴ്‌സനല്‍ ആയ കാര്യമായതു കൊണ്ട് ഞാന്‍ പുറത്തു പറയുന്നത് ശരിയല്ല. മൂന്ന് വര്‍ഷം ബിനു ചേട്ടന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ ചെയ്തത് ഞാനാണ്. അതിന് ശേഷം പിണങ്ങിയപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടും പാസ്വേര്‍ഡും എല്ലാം തിരിച്ചു കൊടുത്തിരുന്നു. പക്ഷേ ബിനു ചേട്ടന്റെ അക്കൗണ്ട് ഞാന്‍ ഹാക്ക് ചെയ്തുവെന്ന് പറഞ്ഞ് അദ്ദേഹം പൊലീസില്‍ പരാതിപ്പെട്ടു. ഞാന്‍ പൊലീസ് സ്റ്റേഷനില്‍ പോയി സത്യാവസ്ഥ പറഞ്ഞപ്പോള്‍ അവിടുത്തെ സാറിന് കാര്യം മനസിലായി.

പല തവണ അക്കൗണ്ട് ഓപ്പണ്‍ ചെയ്യാനുള്ള ശ്രമം നടന്നതു കൊണ്ടാണ് ഫെയ്‌സ്ബുക് അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ പറ്റാതെ പോയതെന്ന് പിന്നീട് ഞാന്‍ അന്വേഷിച്ചപ്പോള്‍ മനസിലായി. പിന്നെയും ബിനു ചേട്ടന്‍ എന്നെ വിളിക്കുകയും ആളുടെ അക്കൗണ്ടില്‍ തെറി കമന്റുകള്‍ പോസ്റ്റ് ചെയ്യുന്നത് ഞാനാണെന്ന് പറയുകയും ചെയ്ത് എന്നെ ഭീഷണിപ്പെടുത്തി. ചേട്ടന് വലിയ ആളുകളുമായും ജഡ്ജിയുമായെല്ലാം ബന്ധങ്ങളുണ്ടെന്നും ക്വട്ടേഷന്‍ ടീമിനെ കൊണ്ടുവരുമെന്നും ഭൂമിയില്‍ എന്നെ വച്ചേക്കില്ല എന്നുമായിരുന്നു ഭീഷണി.

അതോടെ എനിക്ക് പേടിയായി. എനിക്ക് രണ്ട് പെണ്‍മക്കളാണ്. എന്നെ ഭീഷണിപ്പെടുത്തിയ വിവരം പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടു. പക്ഷേ വിളിച്ചപ്പോള്‍ ബിനു ചേട്ടന്‍ വന്നില്ല. പിറ്റേ ദിവസവും വിളിപ്പിച്ച് സംസാരിപ്പിച്ച് പ്രശ്‌നം ഒത്തുതീര്‍പ്പാക്കി. പിന്നീട് വീണ്ടും ബിനു ചേട്ടന്‍ എന്നെ ഫോട്ടോഷൂട്ടുണ്ടെന്ന് പറഞ്ഞ് വിളിപ്പിച്ചു. ഞാന്‍ സ്ഥിരമായി പോകാറുള്ള ചാനലിന്റെ പ്രോഗ്രാം ഷൂട്ട് ചെയ്യുന്ന സ്ഥലത്തേക്കാണ് വിളിപ്പിച്ചത്. ബിനു ചേട്ടന്‍ അവിടെ വന്നിട്ടുണ്ടായിരുന്നു. എന്നെ കണ്ടതും ഒരു റൂമിലേക്ക് വലിച്ചിട്ട് ക്യാമറ പിടിച്ച് വാങ്ങി കഴുത്തിന് ഞെക്കി ഉന്തി തറയിലിട്ട് ചവിട്ടിക്കൂട്ടി. അവിടെയുള്ള മറ്റ് ആര്‍ട്ടിസ്റ്റുകള്‍ ഓടി വന്ന് ഡോര്‍ തല്ലിപ്പൊളിച്ചാണ് എന്നെ രക്ഷപ്പെടുത്തിയത്. ഞാന്‍ വീണ്ടും പൊലീസില്‍ പരാതിപ്പെട്ടു. കേസായി. ബിനു ചേട്ടനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു.