തിയേറ്ററുടമകളുടെ പട്ടിണി മാറ്റിയത് അന്യഭാഷാ സിനിമകള്‍, നാശത്തിന്റെ വക്കിലെത്തി മലയാള സിനിമ; കണക്കുകള്‍ ഇങ്ങനെ..

മലയാള സിനിമ മുട്ടുകുത്തിയപ്പോള്‍ തിയേറ്ററുടമകള്‍ക്ക് ലാഭം ഉണ്ടാക്കി കൊടുത്തത് അന്യഭാഷാ സിനിമകള്‍. ഈ വര്‍ഷം അവസാനിക്കുമ്പോള്‍ മലയാള സിനിമയ്ക്ക് 700 കോടി രൂപയാണ് നഷ്ടം. മുടക്കുമുതല്‍ തിരിച്ചു കിട്ടിയത് 14 സിനിമകള്‍ക്ക് മാത്രമാണ്. അതില്‍ ‘2018’, ‘കണ്ണൂര്‍ സ്‌ക്വാഡ്’, ‘ആര്‍ഡിഎക്‌സ്’, ‘രോമാഞ്ചം’, ‘നേര്’ എന്നീ സിനിമകള്‍ മാത്രമാണ് വലിയ രീതിയില്‍ കളക്ഷന്‍ ഉണ്ടാക്കിയത്.

220 സിനിമകള്‍ മലയാളത്തില്‍ റിലീസിന് എത്തിയപ്പോള്‍ 130 അന്യഭാഷാ ചിത്രങ്ങളാണ് കേരളത്തില്‍ റിലീസിനെത്തിയത്. അതില്‍ തന്നെ തമിഴ് സിനിമകളാണ് കേരളത്തില്‍ കൂടുതല്‍ കളക്ഷന്‍ നേടിയത്. ‘ലിയോ’, ‘ജയിലര്‍’, ‘ജിഗര്‍തണ്ഡ ഡബിള്‍ എക്‌സ്’, ‘പോര്‍ തൊഴില്‍’, ‘പൊന്നിയിന്‍ സെല്‍വന്‍ 2’ എന്നീ തമിഴ് ചിത്രങ്ങളാണ് കേരളത്തില്‍ വലിയ നേട്ടം ഉണ്ടാക്കിയത്.

ഇതിന് പുറമെ ‘ജവാന്‍’, ‘പഠാന്‍’ എന്നീ ഹിന്ദി ചിത്രങ്ങളും ‘ഓപ്പണ്‍ഹൈമര്‍’, ‘മിഷന്‍ ഇംപോസിബിള്‍- ഡെഡ് റെക്കനിങ്’ എന്നീ ഹോളിവുഡ് ചിത്രങ്ങളും വന്‍ നേട്ടമുണ്ടാക്കിയിട്ടുണ്ട്. വിജയ്-ലോകേഷ് കനകരാജ് ചിത്രം ലിയോ കേരളത്തില്‍ നേടിയത് 60 കോടി രൂപയാണ്. രജനികാന്ത് ചിത്രം ജയിലര്‍ 57.7 കോടി രൂപയാണ് കേരളത്തില്‍ നിന്നും നേടിയത്. 22 കോടി രൂപയാണ് ‘പൊന്നിയിന്‍ സെല്‍വന്‍ 2’ നേടിയത്.

ജിഗര്‍തണ്ഡ ഡബിള്‍ എക്‌സ്, പോര്‍ തൊഴില്‍ എന്നീ സിനിമകള്‍ 10 കോടിക്ക് അടുത്ത് കളക്ഷനാണ് തിയേറ്ററില്‍ നിന്നും നേടിയത്. ജവാന്‍, പഠാന്‍ എന്നീ ചിത്രങ്ങള്‍ 10 കോടിക്ക് മുകളിലും ഓപ്പണ്‍ഹൈമര്‍, മിഷന്‍ ഇംപോസിബിള്‍ ചിത്രങ്ങള്‍ 10 കോടിക്ക് അടുത്തും കളക്ഷന്‍ നേടിയിട്ടും.

അതേസമയം, 2023ന്റെ അതേ അവസ്ഥ തന്നെയായിരുന്നു 2022ലും എന്നാണ് കേരള ബോക്‌സ് ഓഫീസില്‍ നിന്നുമുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം 180 മലയാള സിനിമകള്‍ തിയേറ്ററുകളില്‍ എത്തിയപ്പോള്‍ 17 സിനിമകളാണ് സാമ്പത്തിക നേട്ടമുണ്ടാക്കിയത്.