തനിക്കും സംവിധായകൻ എബ്രിഡ് ഷൈനുമെതിരായ വഞ്ചനാ കേസിൽ പ്രതികരണവുമായി നിവിൻ പോളി. എബ്രിഡ് ഷൈൻ- നിവിൻ കൂട്ടുകെട്ടിൽ ഇറങ്ങിയ മഹാവീര്യർ എന്ന ചിത്രത്തിന്റെ സഹനിർമ്മാതാക്കളിൽ ഒരാളായ ഷംനാസാണ് ഇരുവർക്കുമെതിരെ പൊലീസിൽ പരാതി നൽകിയത്. വഞ്ചനയിലൂടെ നിവിനും എബ്രിഡ് ഷൈനും ചേർന്ന് 1.90 കോടി രൂപ തട്ടിയെടുത്തുവെന്നാണ് ഷംനാസിന്റെ പരാതി. തുടർന്ന് ജാമ്യമില്ല വകുപ്പ് പ്രകാരം ഇരുവർക്കുമെതിരെ കേസ് എടുക്കുകയായിരുന്നു പൊലീസ്.
ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെയാണ് വിശദീകരണവുമായി നിവിൻ പോളി രംഗത്തെത്തിയത്. കോടതി നിര്‍ദേശ പ്രകാരമുള്ള മധ്യസ്ഥതയില്‍ പരിഹാരത്തിന് ശ്രമിക്കുന്ന തര്‍ക്കമാണ് ഇതെന്നും കോടതി നിര്‍ദേശത്തെ ബഹുമാനിക്കാതെയാണ് പരാതിക്കാരന്‍ അടുത്ത കേസ് നല്‍കിയിരിക്കുന്നതെന്നും നിവിന്‍ പോളി പ്രതികരിച്ചു.
“ജൂണ്‍ 28 മുതല്‍ കോടതി നിര്‍ദേശ പ്രകാരമുള്ള മധ്യസ്ഥതയില്‍ പരിഹാരത്തിന് ശ്രമിക്കുന്ന തര്‍ക്കമാണ് ഇതെന്ന് വ്യക്തമാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഈ ഘട്ടത്തില്‍ വിവരങ്ങള്‍ പുറത്തുവിടരുതെന്ന് കോടതി ഉത്തരവും (ഗാഗ് ഓര്‍ഡര്‍) ഉണ്ടായിരുന്നു. ഇത് വകവയ്ക്കാതെയാണ് കോടതി നിര്‍ദേശങ്ങളെ ബഹുമാനിക്കാതെയും മധ്യസ്ഥതയെക്കുറിച്ചുള്ള കാര്യം ഒളിപ്പിച്ചും വസ്തുതകളെ വളച്ചൊടിച്ചും ഒരു പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിനെതിരെ വേണ്ട നിയമ നടപടി ഞങ്ങള്‍ സ്വീകരിക്കും. സത്യം ജയിക്കും. നന്ദി”, നിവിന്‍ പോളി ഫേസ്ബുക്കില്‍ കുറിച്ചു.
മഹാവീര്യർ സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് 95 ലക്ഷം രൂപയോളം തനിക്ക് കിട്ടാനുണ്ടെന്നാണ് പരാതിക്കാരൻറെ അവകാശവാദം. കൂടാതെ അണിയറയിൽ ഒരുങ്ങുന്ന ആക്ഷൻ ഹീറോ ബിജു 2 ൽ തന്നെ നിർമ്മാണ പങ്കാളി ആക്കാമെന്ന് വാഗ്ദാനം ചെയ്ത് 1.90 കോടി രൂപ വീണ്ടും കൈപ്പറ്റിയെന്ന് ഷംനാസ് പരാതിയിൽ പറയുന്നു. നിർമ്മാണ പങ്കാളിത്തം സംബന്ധിച്ച കരാർ തയ്യാറായതിന് ശേഷം മൂവർക്കുമിടയിൽ അഭിപ്രായഭിന്നത ഉണ്ടാവുകയായിരുന്നു. നിർമ്മാണ കമ്പനിയുമായുള്ള കരാർ മറച്ചുവെച്ചുകൊണ്ട് ചിത്രത്തിൻറെ ഓവർസീസ് അവകാശം വിറ്റുവെന്നും അങ്ങനെ 1.90 കോടി രൂപയുടെ നഷ്ടം തനിക്ക് ഉണ്ടായെന്നും ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഷംനാസിന്റെ പരാതി.
വൈക്കം കോടതിയിലേക്കാണ് ഷംനാസ് ആദ്യം പരാതിയുമായി പോയത്. കോടതിയുടെ നിര്‍ദേശപ്രകാരമാണ് തലയോലപ്പറമ്പ് പൊലീസ് എഫ്ഐആര്‍ ഇട്ടിരിക്കുന്നത്. നിവിന് പോളിയെ ഒന്നാം പ്രതിയും എബ്രിഡ് ഷൈനിനെ രണ്ടാം പ്രതിയും ആക്കിയാണ് എഫ്ഐആര്‍.