'ജയ് ശ്രീറാം' എന്ന തലക്കെട്ടോടെ ക്ഷമാപണക്കത്ത്; 'അന്നപൂരണി' വിവാദത്തില്‍ മാപ്പ് പറഞ്ഞ് നയന്‍താര

‘അന്നപൂരണി’ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ മാപ്പ് പറഞ്ഞ് നയന്‍താര. ജയ്ശ്രീറാം എന്ന തലക്കെട്ടോടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് നയന്‍താര ഖേദം പ്രകടിപ്പിച്ചത്. വിശ്വാസിയായ തന്റെ പ്രവൃത്തി ബോധപൂര്‍വമല്ലെന്നും ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും നയന്‍താര പറഞ്ഞു.

തിയേറ്ററില്‍ പരാജയപ്പെട്ട അന്നപൂരണി ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചതോടെയാണ് വിവാദമായത്. സിനിമയിലൂടെ ശ്രീരാമനെ മോശമായി ചിത്രീകരിക്കുകയും ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുകയും ചെയ്‌തെന്നും ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്നുമാണ് ചിത്രത്തിനെതിരെ ഉയര്‍ന്ന പരാതി. സംഭവം വിവാദമായതോടെ നെറ്റ്ഫ്‌ലിക്‌സ് ചിത്രം പിന്‍വലിച്ചിരുന്നു.

മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ നയന്‍താര ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തിരുന്നു. ശ്രീരാമന്‍ വനവാസത്തിനിടെ ലക്ഷ്മണനും സീതയ്ക്കുമൊപ്പം മൃഗങ്ങളെ വേട്ടയാടി മാംസം കഴിച്ചു എന്നായിരുന്നു സിനിമയിലെ പരാമര്‍ശം. ഇതിനെതിരെ കേസ് എടുത്തിരുന്നു. പൂജാരിമാരുടെ കുടുംബത്തില്‍പെട്ട കഥാപാത്രം നിസ്‌കരിക്കുന്ന ദൃശ്യങ്ങളും വിവാദമായിരുന്നു.

നയന്‍താരയുടെ കുറിപ്പ്:

അന്നപൂരണിയിലൂടെ ഒരു പോസിറ്റീവ് സന്ദേശം പകരാന്‍ ഞങ്ങള്‍ ആഗ്രഹിച്ചെങ്കിലും അത് ചിലരുടെ മനസിനെ വേദനിപ്പിച്ചതായി ഞങ്ങള്‍ക്ക് തോന്നി. മനപൂര്‍വമായിരുന്നില്ല അത്. സെന്‍സര്‍ ബോര്‍ഡ് സാക്ഷ്യപ്പെടുത്തുകയും തിയേറ്ററില്‍ റിലീസ് ചെയ്യുകയും ചെയ്ത ഒരു സിനിമ ഒ.ടി.ടിയില്‍ നിന്ന് നീക്കം ചെയ്തത് ഞങ്ങളെ അതിശയിപ്പിച്ചു. ആരുടെയും വികാരം വ്രണപ്പെടുത്താന്‍ എനിക്കും എന്റെ ടീമിനും ഉദ്ദേശമില്ല.

കൂടാതെ ഈ വിഷയത്തിന്റെ ഗൗരവം എത്രമാത്രമുണ്ടെന്ന് ഞങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. എല്ലാ ആരാധനാലയങ്ങളും സന്ദര്‍ശിക്കുന്ന ദൈവവിശ്വാസിയായ ഞാന്‍ ഒരിക്കലും മനഃപൂര്‍വ്വം ഇത് ചെയ്യുമായിരുന്നില്ല. അതിനപ്പുറം, ഏതെങ്കിലും തരത്തില്‍ നിങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം.

മറ്റുള്ളവരെക്കൂടി പ്രോത്സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുക എന്നതാണ് അന്നപൂരണിയുടെ യഥാര്‍ത്ഥ ലക്ഷ്യം, അല്ലാതെ കുറ്റപ്പെടുത്തലല്ല. പോസിറ്റീവ് ചിന്തകള്‍ പ്രചരിപ്പിക്കാനും മറ്റുള്ളവരില്‍ നിന്ന് നല്ല കാര്യങ്ങള്‍ പഠിക്കാനും മാത്രമാണ് ഈ 20 വര്‍ഷത്തെ സിനിമാ യാത്രയുടെ ഉദ്ദേശം എന്ന് ഒരിക്കല്‍ കൂടി ഇവിടെ സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നു.