സാരി വിറ്റത് പണത്തിന് വേണ്ടി തന്നെയാണ്.. പക്ഷെ..; വിമര്‍ശകരുടെ വായടപ്പിച്ച് നവ്യ നായര്‍

താന്‍ ഒരു തവണ ഉപയോഗിച്ച സാരികള്‍ വില്‍പ്പനയ്ക്ക് വച്ച നവ്യ നായര്‍ക്കെതിരെ കനത്ത രീതിയില്‍ വിമര്‍ശനങ്ങള്‍ എത്തിയിരുന്നു. ‘എത്ര പണം സമ്പാദിച്ചിട്ടും വീണ്ടും പണം സമ്പാദിക്കാനുള്ള ആര്‍ത്തിയാണ്’ എന്ന തരത്തിലായിരുന്നു കമന്റുകള്‍. എന്നാല്‍ ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത് സ്ഥിരമായ ചെയ്യാറുള്ളതിനാല്‍ നിരവധി പേര്‍ നവ്യയെ പിന്തുണച്ചും എത്തിയിരുന്നു.

എന്നാല്‍ തന്നെ വിമര്‍ശിച്ചവരുടെ വായടിപ്പിച്ചിരിക്കുകയാണ് നവ്യ ഇപ്പോള്‍. സാരി വിറ്റ പണവുമായി നവ്യ എത്തിയത് ഗാന്ധിഭവനിലെ അഗതികള്‍ക്ക് സമ്മാനവുമായാണ്. കുടുംബത്തോടൊപ്പമാണ് നവ്യ അഗതി മന്ദിരത്തില്‍ എത്തിയത്. അന്തേവാസികള്‍ക്ക് പുതുവസ്ത്രങ്ങളും മധുരവും ഗാന്ധിഭവന്‍ സ്‌പെഷ്യല്‍ സ്‌കൂളിന് ഒരു ലക്ഷം രൂപയും നവ്യ സമ്മാനിച്ചു.

സാരി വില്‍പനയുമായി ബന്ധപ്പെട്ട് തന്നെ വിമര്‍ശിച്ചവരോട് പരാതി ഇല്ലെന്നും നവ്യ വ്യക്തമാക്കി. ”പല സാഹചര്യങ്ങള്‍ കൊണ്ടായിരിക്കാം ഈ അച്ഛനമ്മമാര്‍ ഇവിടെ എത്തിപ്പെട്ടിട്ടുണ്ടാവുക. പൂര്‍ണമായിട്ട് ആരെയും കുറ്റം പറയാന്‍ സാധിക്കില്ല. എല്ലാ തെറ്റിനും ശരിക്കും അപ്പുറം നമുക്ക് മനസിലാക്കാന്‍ കഴിയാത്ത എന്തൊക്കൊയോ ഉണ്ട്.”

”അതുകൊണ്ട് തന്നെ ആരെയും കുറ്റപ്പെടുത്തിയില്ലെങ്കിലും അഭിനന്ദിക്കാനും സ്‌നേഹിക്കാനും നമുക്ക് പറ്റുമല്ലോ. സാരിയുടെ കാര്യം പറഞ്ഞപ്പോള്‍ ആദ്യം ചിന്തിച്ചത് ജനങ്ങളുടെ അഭിപ്രായമാണ്. ഇവിടെ കൊണ്ടുവന്ന എല്ലാം എനിക്ക് എന്നോടുള്ള ഇഷ്ടം കൊണ്ട് ജനങ്ങള്‍ സമ്മാനിച്ചതാണ്.”

”ഇനിയും അതില്‍ നിന്ന് എന്ത് കിട്ടിയാലും ഞാന്‍ ഇവിടെ കൊണ്ടുവരും” എന്ന് നവ്യ പ്രതികരിച്ചു. അതേസമയം, ആറ് സാരികള്‍ ആയിരുന്നു നവ്യ വില്‍പ്പനയ്ക്കായി ഡിസ്‌പ്ലേ ചെയ്തത്. ഇതില്‍ രണ്ട് കാഞ്ചീവരം സാരികളും ലിനന്‍, ബനാറസ് സാരികളുമാണ് ഉണ്ടായിരുന്നത്.