ദേശീയ അവാര്‍ഡ് ജേതാവായ ബംഗാളി ചലച്ചിത്രകാരന്‍ ബുദ്ധദേബ് ദാസ്ഗുപ്ത അന്തരിച്ചു

ബംഗാളി സിനിമാ സംവിധായകനും തിരക്കഥാകൃത്തും കവിയുമായ ബുദ്ധദേബ് ദാസ്ഗുപ്ത (77) അന്തരിച്ചു. കൊല്‍ക്കത്തയിലെ വസതിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. ഏറെ നാളായി കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങളാല്‍ ചികിത്സയിലായിരുന്നു.

ഉത്തര(2000), സ്വപ്‌നെര്‍ ദിന്‍ (2005) എന്നീ ചലച്ചിത്രങ്ങളിലൂടെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരവും ബുദ്ധദേബിനെ തേടിയെത്തി. ബുദ്ധദേബിന്റെ അഞ്ചു ചിത്രങ്ങള്‍ മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

ബാഗ് ബഹാദൂര്‍ (1989), ചരച്ചാര്‍ (1993), ലാല്‍ ദര്‍ജ (1997), മോണ്ടോ മേയര്‍ ഉപാഖ്യാന്‍ (2002), കല്‍പുരുഷ് (2008) എന്നിവയ്ക്കാണ് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. 1988-ലും 1994-ലും ബെര്‍ലിന്‍ ചലച്ചിത്രമേളയില്‍ ഗോള്‍ഡന്‍ ബെര്‍ലിന്‍ ബെയര്‍ പുരസ്‌കാരത്തിന് ബുദ്ധദേവ് നാമനിര്‍ദേശം ചെയ്യപ്പെട്ടു.

സ്പെയിന്‍ ഇന്റര്‍നാഷനല്‍ ചലച്ചിത്രമേളയില്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരവും ലഭിച്ചു. ഗൗതം ഗോഷ്, അപര്‍ണ സെന്‍ എന്നിവര്‍ക്കൊപ്പം 1980-1990 കാലഘട്ടത്തില്‍ ബംഗാളിലെ സമാന്തര സിനിമാ പ്രസ്ഥാനത്തിന്റെ പതാകവാഹകനായിരുന്നു ബുദ്ധദേവ്.