കാര്‍ കൊടുത്തത് മമ്മൂക്കയോടുള്ള ഇഷ്ടം കൊണ്ടു മാത്രം, പല സിനിമകളില്‍ നിന്നും 'ഓഫര്‍' വന്നിരുന്നു: മസ്താംഗിന്റെ യഥാര്‍ത്ഥ ഉടമ

‘റോഷാക്ക്’ സിനിമ തിയേറ്ററില്‍ മികച്ച പ്രതികരണങ്ങള്‍ നേടുമ്പോള്‍ മമ്മൂട്ടിയുടെ കാര്‍ ഡ്രിഫ്റ്റിംഗ് വീഡിയോകളടക്കം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മമ്മൂക്ക കാര്‍ ഡ്രിഫ്റ്റ് ചെയ്ത വീഡിയോ വൈറല്‍ ആയതോടെ താരം സിനിമയില്‍ ഉപയോഗിച്ച ഫോര്‍ഡ് മസ്താംഗ് കാറും സിനിമാപ്രേമികളുടെയും വാഹനപ്രേമികളുടെയും ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

മമ്മൂട്ടിയോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണ് സിനിമയ്ക്കായി കാര്‍ വിട്ടു നില്‍കിയത് എന്നാണ് മസ്താംഗിന്റെ ഉടമയായ മാത്യു പറയുന്നത്. മമ്മൂട്ടി കമ്പനിയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ തന്റെ സുഹൃത്താണ്. റോഷാക്ക് എന്നൊരു പടം വരുന്നുണ്ട്, ചിത്രത്തിലേക്ക് നിന്റെ വണ്ടി തരാമോ എന്ന് ചോദിച്ചു.

മമ്മൂക്കയുടെ സിനിമയെന്നു കേട്ടപ്പോള്‍ തന്നെ താന്‍ ഓകെ എന്നു പറഞ്ഞു. പല സിനിമകളില്‍ നിന്നും മസ്താംഗിന് ‘ഓഫര്‍’ വന്നിരുന്നെങ്കിലും ആര്‍ക്കും കൊടുത്തില്ല. മമ്മൂക്കയോടുള്ള ഇഷ്ടം കൊണ്ടുമാത്രമാണ് കാര്‍ കൊടുത്തത്. പതിനെട്ടാം പിറന്നാളിന് മാത്യുവിന് സഹോദരന്‍ സമ്മാനമായി നല്‍കിയതാണ് ഈ മസ്താംഗ്.

ചുവപ്പു കളറിലുള്ള മസ്താംഗിനെ മോഡിഫൈ ചെയ്തും കളര്‍ മാറ്റിയുമാണ് റോഷാക്കില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതിന്റെ കളര്‍ ബ്രൈറ്റ് റെഡ് ആയിരുന്നു. സംവിധായകന് അല്‍പ്പം ഡള്‍ ലുക്കായിരുന്നു വേണ്ടിയിരുന്നത്. റോഷാക്കിനായി ചിത്രത്തിന് ഗ്രേ കളര്‍ മാറ്റ് ഫിനിഷ് നല്‍കി.

വണ്ടി കേടുപാടു വന്ന രീതിയിലാണ് സിനിമയില്‍ ഉപയോഗിച്ചത്. ഇതിന്റെ ഒര്‍ജിനല്‍ പാര്‍ട്‌സ് എല്ലാം മാറ്റിവച്ചതിനുശേഷം ആര്‍ട്ട് വര്‍ക്ക് ചെയ്താണ് അവര്‍ കാറിനു മുകളില്‍ പരിക്കുകള്‍ വരുത്തിയത്. മുന്‍ഭാഗം പൊളിഞ്ഞ രീതിയിലുള്ള കാര്‍ കണ്ടപ്പോള്‍ ആദ്യം സങ്കടം തോന്നിയിരുന്നതായും എന്നാല്‍ ആര്‍ട്ട് വര്‍ക്കല്ലേ എന്ന് സമാധാനിച്ചതായുമാണ് മാത്യു പറയുന്നത്.