മലയാള സിനിമയിൽ ചലച്ചിത്ര നയം ആവിഷ്കരിക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന സിനിമ കോൺക്ലേവിന് ആശംസകളുമായി നടൻ മോഹൻലാൽ. മലയാള ചലച്ചിത്രമേഖലയുടെ ഭൂതം വർത്തമാനം ഭാവി എന്നിവ അപഗ്രഥിച്ചുകൊണ്ട് തയ്യാറാക്കുന്ന ഒരു ചലച്ചിത്ര നയത്തിന് സിനിമയുടെ ആവാസവ്യവസ്ഥയെ പുഷ്ടിപ്പെടുത്താനും വ്യക്തമായ ദിശാബോധം നൽകാനും കഴിയുമെന്ന് മോഹൻലാൽ കോൺക്ലേവിൽ പറഞ്ഞു. സിനിമ കോൺക്ലേവിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മോഹൻലാൽ.
“ചലച്ചിത്രമേഖല ഒട്ടനവധി അടിസ്ഥാനവർഗ തൊഴിലാളികളുടെ ഉപജീവന മാർഗം കൂടിയാണെന്നും അവരുടെ ക്ഷേമം ഉറപ്പാക്കുന്ന ഒന്നാകും സിനിമാനയം എന്ന് പ്രത്യാശിക്കുന്നുവെന്നും മോഹൻലാൽ പറഞ്ഞു. ചലച്ചിത്രനിർമാണം കൂടുതൽ ജനകീയമാക്കാനും കൂടുതൽ പേരെ നിർമാണപ്രക്രിയയിലേക്ക് എത്തിക്കാനുള്ള നിർദേശങ്ങൾ ഈ ചലച്ചിത്രനയത്തിൽ ഉൾപ്പെടുത്തുമെന്ന് കരുതുന്നതായും മോഹൻലാൽ കൂട്ടിച്ചേർത്തു. ഇത്തരമൊരു ചലച്ചിത്രനയം രൂപീകരിക്കാൻ ആവശ്യമായ നടപടി സ്വീകരിച്ച സാംസ്‌കാരിക വകുപ്പിനും നേതൃത്വം നൽകുന്ന മന്ത്രി സജി ചെറിയാനെയും നടൻ അഭിനന്ദിച്ചു.
‘മലയാള സിനിമയ്ക്ക് സർക്കാരിന്റെ ഭാഗത്ത് നിന്നും എല്ലാ കാലത്തും നല്ല സഹകരണമാണ് ഉണ്ടായിട്ടുള്ളത്. ഇപ്പോൾ വ്യവസായത്തെ മികച്ചതാക്കാൻ വേണ്ടി സംഘടിപ്പിക്കുന്ന കോൺക്ലേവും അതിലേക്ക് എത്തിച്ച പല ഘട്ടങ്ങളായുള്ള ചർച്ചകളുമൊക്കെ തന്നെ ഈ തൊഴിൽമേഖലയോട് സർക്കാർ പുലർത്തുന്ന ഗൗരവകരമായ പരിഗണന വ്യക്തമാക്കുന്നതാണ്. മലയാള സിനിമയുടെ പ്രതിനിധി എന്ന നിലയ്ക്ക്, ഈ വ്യവസായത്തിലൂടെ വളർന്ന് ഇതിന്റെ ഭാഗമായി നിൽക്കുന്ന എന്നെ സംബന്ധിച്ചിടത്തോളം കാലത്തിന്റെ മാറ്റത്തിന് അനുസരിച്ചുള്ള നവീകരണങ്ങളിൽ ചില പരിമിതികളുണ്ടാകാം. അവ കൂട്ടായ ചർച്ചകളിലൂടെ തിരുത്താനും പരിഹരിക്കാനുമാകുമെന്നാണ് എന്റെ ഉത്തമ വിശ്വാസം.
Read more
വിദ്യഭ്യാസം, സാമൂഹ്യനീതി, ആരോഗ്യം എന്നീ മേഖലകളിലെല്ലാം കേരളം മറ്റ് സംസ്ഥാനങ്ങളേക്കാൾ മുന്നിലാണ്. സംസ്ഥാന ചലച്ചിത്ര നയരൂപീകരണത്തിലൂടെ കേരളം കൾച്ചറൽ ഗവേണൻസിലും മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാകുമെന്ന് പ്രതീക്ഷിക്കുന്നു”, മോഹൻലാൽ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത കേരള ഫിലിം പോളിസി കോൺക്ലേവിൽ മോഹൻലാലിനൊപ്പം നടി സുഹാസിനി മണിരത്നവും മുഖ്യാതിഥിയായി പങ്കെടുത്തു. നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളിലാണ് ചടങ്ങ് നടന്നത്.









