മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കളുടെ അക്കൗണ്ട് മരവിപ്പിച്ചു; കബളിപ്പിച്ചെന്ന് പരാതി

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സിനിമയുടെ നിര്‍മ്മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ഉത്തരവിട്ട് എറണാകുളം സബ് കോടതി. ചിത്രത്തിന്റെ നിര്‍മ്മാണ കമ്പനിയായ പറവ ഫിലിംസിന്റെയും പാര്‍ട്ണര്‍ ഷോണ്‍ ആന്റണിയുടെയും 40 കോടി രൂപയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനാണ് ഉത്തരവിട്ടത്.

അരൂര്‍ സ്വദേശി സിറാജ് വലിയത്തറ ഹമീദ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ചിത്രം നിര്‍മ്മിക്കാനായി സിറാജ് ഏഴ് കോടി രൂപ മുടക്കിയിരുന്നു. എന്നാല്‍ 40 ശതമാനം ലാഭ വിഹിതം വാഗ്ദാനം ചെയ്‌തെങ്കിലും ലാഭവിഹിതമോ മുതല്‍മുടക്കോ നല്‍കാതെ നിര്‍മ്മാതാക്കള്‍ കബളിപ്പിച്ചു എന്നാണ് സിറാജിന്റെ ആരോപണം.

ചിത്രം ആഗോള തലത്തില്‍ ഇതുവരെ 220 രൂപ നേടിക്കഴിഞ്ഞു. ഒ.ടി.ടി സ്ട്രീമിംഗ് അവകാശം വിറ്റത് മുഖേനയും ചിത്രം 20 കോടിയോളം രൂപ നേടിയിട്ടുണ്ട്. എങ്കിലും തനിക്ക് ഇതുവരെ പണം നല്‍കിയിട്ടില്ല എന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

അതേസമയം, മഞ്ഞുമ്മല്‍ ബോയ്‌സ് ഇപ്പോഴും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഫെബ്രുവരി 22ന് റിലീസ് ചെയ്ത ചിത്രം 230 കോടിയോളം രൂപ കളക്ട് ചെയ്തിരുന്നു. ചിദംബരം സംവിധാനം ചെയ്ത ചിത്രം 20 കോടി ബജറ്റിലാണ് ഒരുക്കിയത്.