മൂന്ന് ദിവസം മുമ്പ് റൂമിലേക്ക് മാറ്റിയതായിരുന്നു..; സിദ്ദിഖിന്റെ ആരോഗ്യനിലയില്‍ പുരോഗതിയില്ല, കാണാനെത്തി സിനിമാ പ്രവര്‍ത്തകര്‍

ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള സംവിധായകന്‍ സിദ്ദിഖിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. നിലവില്‍ എക്മോ സപ്പോര്‍ട്ടിലാണ് അദ്ദേഹം ഉള്ളത്. മേജര്‍ രവി അടക്കമുള്ള സിനിമാപ്രവര്‍ത്തകര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു.

തീവ്രപരിചരണ വിഭാഗത്തിലായതുകൊണ്ട് അദ്ദേഹത്തെ കാണാന്‍ സാധിച്ചില്ലെന്ന് രവി മാധ്യമങ്ങളോട് പറഞ്ഞു. ”ശ്വാസമെടുക്കാന്‍ തടസ്സമുണ്ട്. ക്രിയാറ്റിനും കൂടിയിട്ടുണ്ട്. ക്രിട്ടിക്കല്‍ ഐസിയുവിലാണ് അദ്ദേഹം. അതുകൊണ്ട് കാണാന്‍ പറ്റിയില്ല. മൂന്ന് ദിവസം മുമ്പ് തിരിച്ചു റൂമില്‍ വന്നതാണ്.”

”അപ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. അതാണ് ആരോഗ്യം തീരെ മോശമാകാന്‍ കാരണം. കാര്യമായ പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നു. മൂന്ന് മാസം മുമ്പ് അദ്ദേഹത്തെ ഒരു പരിപാടിക്കിടെയില്‍ വച്ച് കണ്ടിരുന്നു. അന്ന് ആ ചിരിക്കുന്ന മുഖത്തോടെയാണ് കണ്ടത്.”

”ഡോക്ടര്‍മാര്‍ ഇപ്പോള്‍ അവരുടെ കുടുംബത്തിനൊപ്പം സംസാരിക്കുന്നുണ്ട്. ബാക്കി നമുക്ക് പ്രാര്‍ഥിക്കാമെന്നേ പറയാന്‍ പറ്റൂ” എന്നാണ് മേജര്‍ രവി പറയുന്നത്. സംവിധായകനും സുഹൃത്തുമായ ലാല്‍, നടന്‍മാരായ സിദ്ദിഖ്, റഹ്‌മാന്‍, ഗായകന്‍ എം.ജി ശ്രീകുമാര്‍, സംഗീത സംവിധായകന്‍ ദീപക് ദേവ് എന്നിവരും ആശുപത്രിയിലെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് സിദ്ദിഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂമോണിയയും കരള്‍ രോഗബാധയും മൂലം സിദ്ദിഖ് ചികിത്സയിലായിരുന്നു. അസുഖം കുറയുന്നതിനിടെയാണ് തിങ്കളാഴ്ച മൂന്നു മണിയോടെ ഹൃദയാഘാതം സംഭവിച്ചത്.