തോറ്റുകൊണ്ട് തുടങ്ങി, പിന്നീട് ഉയർച്ച..എന്തുകൊണ്ട് ഫഹദ് ആഘോഷിക്കപ്പെടുന്നു?

അടുത്തിടെ സോഷ്യൽ മീഡിയയിലടക്കം ട്രെൻഡിങ്ങാണ് മലയാളികളുടെയും ഇപ്പോൾ തെന്നിന്ത്യയുടേയും പ്രിയ താരമായ ഫഹദ് ഫാസിൽ. നായകനെന്നോ വില്ലനെന്നോ വ്യത്യാസമില്ലാതെ കഥാപാത്രങ്ങൾക്ക് പ്രാധാന്യം കൊടുത്ത ഫഹദ് വേലക്കാരൻ എന്ന ചിത്രത്തിലൂടെ തമിഴിലും തെലുങ്കിൽ അല്ലു അർജുൻ നായകനായ പുഷ്പയിലേയും കഥാപാത്രങ്ങൾ കൊണ്ട് വളരെയധികം ശ്രദ്ധിക്കപ്പെട്ടു.

മാരി സെൽവരാജിന്റെ മാമന്നൻ എന്ന ചിത്രത്തിലെ രത്നവേലായി ആടിത്തിമിർത്ത പ്രകടനമാണ് നായകനെക്കാൾ പ്രശംസ ലഭിച്ച വില്ലനാകാൻ ഫഹദിന് അവസരമൊരുക്കിയത്. ചിത്രത്തിലെ ഫഹദിന്റെ അഭിനയം ഏറെ പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു. എന്നാൽ ഒടിടിയിൽ ചിത്രമെത്തിയതോടെയാണ് സോഷ്യൽ മീഡിയയിൽ ഫഹദിന്റെ പ്രകടനം ഏറെ ചർച്ചയായത്. സിനിമയിൽ മാറ്റ് താരങ്ങളെക്കാൾ മികച്ച പ്രകടനം കാഴ്ച വച്ചത് ഫഹദാണ് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. എന്തുകൊണ്ടാണ് ഫഹദ് എന്ന നടനെ പ്രേക്ഷകർ ഏറ്റെടുക്കാൻ കാരണം?

ഫഹദ് എന്ന നടന്റെ കരിയർ നോക്കിയാൽ അത്ഭുതപ്പെടുത്തുന്ന ഒരുപാട് ട്വിസ്റ്റുകളുണ്ട്. 21 വർഷം മുൻപ് ഫാസിലിന്റെ സംവിധാനത്തിൽ ഫഹദ് നായകനായെത്തിയ കയ്യെത്തും ദൂരത്ത് എന്ന സിനിമ മുതലാണ് ഇതിന്റെയെല്ലാം തുടക്കം. ഫാസിലിന്റെ മകൻ എന്ന വിലാസത്തോടെ സിനിമാ ഇന്ഡസ്ട്രിയിലേയ്ക്ക് കടന്നു വന്ന ഫഹദിന് പക്ഷേ ആദ്യചിത്രം വലിയൊരു ദുരനുഭവം ആണ് സമ്മാനിച്ചത്. പരിഹാസങ്ങളും വിമർശനങ്ങളും ഏറ്റുവാങ്ങി ഏഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും സിനിമയിലെത്തിയ ഫഹദ് ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു. കേരള കഫേയിൽ തുടങ്ങി കോക്ടെയിൽ, ചാപ്പ കുരിശ്, 22 ഫീമെയിൽ, ഡയമണ്ട് നെക്ലസ് തുടങ്ങിയ സിനിമകളുടെ വിജയം ഫഹദെന്ന നടനെ പ്രേക്ഷകർക്കിടയിൽ കൂടുതൽ പരിചിതനാക്കി.

രണ്ടാം വരവിൽ ഒരുപിടി നല്ല സിനിമകളുടെ ഭാഗമായ ഫഹദ് പിന്നീട് അഭിനയിച്ച സിനിമകൾ അത്ര വിജയം കണ്ടില്ല. എന്നാലും ഓരോ കഥാപാത്രം ചെയ്യുമ്പോഴും തന്നിലെ നടനെ ഫഹദ് പാകപ്പെടുത്തികൊണ്ടിരുന്നു. 2014 ലെ മണി രത്‌നം, 2015 ലെ മറിയം മുക്ക്, ഹരം , അയാൾ ഞാനല്ല, 2016 തുടക്കത്തിൽ വന്ന മൺസൂൺ മംഗോസ് തുടങ്ങി തുടർച്ചയായി അഞ്ച് സിനിമകൾ തുടർച്ചയായി സാമ്പത്തിക പരാജയം ഏറ്റുവാങ്ങി. 2016ൽ പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരം തൊട്ട് തമിഴിലും മലയാളത്തിലും ആയി പതിനഞ്ചിലധികം സിനിമകൾ വന്നു. മലയാളസിനിമയിലെ യുവതാരങ്ങളിലെ മികച്ച അഭിനേതാവ് ആരെന്ന ചോദ്യത്തിന് രണ്ടാമതൊന്ന് ആലോചിക്കാതെ സ്വന്തം പേര് പറയിക്കാൻ ഫഹദിന് സാധിക്കുകയും ചെയ്തു.

ആമേനിലെ സോളമനും, കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മിയും, ഇയോബിലെ അലോഷിയും, ജോജിയും മഹേഷും എല്ലാം ഫഹദെന്ന നടന്റെ അഭിനയം വേറിട്ട് നിർത്തുന്ന കഥാപാത്രങ്ങളാണ്. വേറിട്ട ലുക്കും മൊട്ടത്തലയും രൂക്ഷമായ നോട്ടവും പ്രതികാരം ജ്വലിക്കുന്ന ചിരിയുമായി എത്തിയ പുഷ്പയിലെ ബൻവർ സിങ് ഷെഖാവത് എന്ന വില്ലൻ പൊലീസ് കഥാപാത്രവും മാമന്നനിലെ നായക പരിവേഷം ലഭിച്ച രത്നവേൽ എന്ന വില്ലൻ കഥാപാത്രവും ഇതിനുദാഹരണമാണ്.

മലയാളത്തിൽ മാത്രമല്ല, തമിഴിലും കന്നഡയിലും തെലുങ്കിലുമൊക്കെ ഫഹദിന് നിരവധി ആരാധകരുണ്ട്. തന്റേതായ അഭിനയശൈലി കൊണ്ടും വ്യത്യസ്തമാർന്ന പക്വതയും പാകതയുമുള്ള കഥാപാത്രങ്ങൾ കൊണ്ടും ഫഹദ് ഇന്നും പ്രേക്ഷകരെ അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ്. മാത്രമല്ല, താരം തെരഞ്ഞെടുക്കുന്ന സിനിമകളും ഒന്നിനൊന്ന് മികച്ചതും വ്യത്യസ്തവുമാണ്. ഒരു താരമാകാൻ ശ്രമിക്കാതെ നല്ല ഒരു നടനാകാൻ മാത്രം ശ്രമിച്ചതുകൊണ്ടായിരിക്കാം ഫഹദ് ഫാസിൽ എന്ന നടൻ അത്ഭുതമായി മാറിയത്.