റിലീസിന് ഒരുങ്ങി 'ജല്ലിക്കെട്ട്'; വിതരണാവകാശം വിറ്റു പോയത് വമ്പന്‍ തുകയ്ക്കെന്ന് റിപ്പോര്‍ട്ട്

അങ്കമാലി ഡയറീസ്, ഈമയൗ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജല്ലിക്കെട്ട്. പ്രഖ്യാപന വേള മുതല്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രത്തിനായി ആകാംക്ഷയോടെയാണ് സിനിമാപ്രേമികള്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തിറങ്ങിയതു മുതല്‍ പ്രേക്ഷക പ്രതീക്ഷകള്‍ വര്‍ദ്ധിച്ചിരുന്നു. ഇത്തവണയും വ്യത്യസ്തമാര്‍ന്ന പ്രമേയം പറയുന്ന ചിത്രവുമായിട്ടാണ് ലിജോ എത്തുന്നതെന്നാണ് അറിയുന്നത്.

വമ്പന്‍ റിലീസിന് ഒരുങ്ങുന്ന ജല്ലിക്കെട്ടിന്റെ മിഡില്‍ ഈസ്റ്റിലെ വിതരണാവകാശം വലിയ തുകയ്ക്ക് ഫാഴ്‌സ് ഫിലിംസ് സ്വന്തമാക്കിയെന്നാണ് വിവരം. ഒക്ടോബറില്‍ സിനിമ റീലിസിനു എത്തുമെന്നാണ് കരുതുന്നത്. വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. വിനായകന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ആന്റണി വര്‍ഗീസും ഒരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നു. “സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍” എന്ന ചിത്രത്തിനു ശേഷം വിനായകനും ആന്റണി വര്‍ഗീസും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് “ജല്ലിക്കെട്ട്”.

നേരത്തെ ചിത്രത്തെ പ്രകീര്‍ത്തിച്ച് ഗീതു മോഹന്‍ദാസും ഇന്ദ്രജിത്തും മറ്റും രംഗത്ത് വന്നിരുന്നു. “തന്റെ ഭ്രാന്തും മാജിക്കുമായി ലിജോ തിരിച്ചെത്തിയിരിക്കുന്നു. ജല്ലിക്കെട്ട്, ഇഷ്ടപ്പെട്ടു” എന്നാണ് ഗീതു ഫെയ്സ്ബുക്കില്‍ കുറിച്ചത്. എസ്.ഹരീഷും കെ.പി ജയകുമാറും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

.
.