കൊവിഡ് പ്രതിസന്ധിയില്ലായിരുന്നെങ്കിൽ ഒരു പക്ഷേ ജോജി എന്നൊരു ചിത്രം ഉണ്ടാകുമായിരുന്നില്ല: ദിലീഷ് പോത്തൻ

സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ നിറവിൽ നിൽക്കുന്ന ചിത്രം ജോജിയെക്കുറിച്ചും പുരസ്കാരങ്ങളെക്കുറിച്ചും തുറന്ന് പറഞ്ഞ് സംവിധായകൻ ദിലീഷ് പോത്തൻ. ജോജിക്ക് ലഭിച്ചത് അർഹമായ നാല് പുരസ്‌കാരങ്ങൾ തന്നെയാണെന്നാണ് കരുതുന്നത്. കൊവിഡ് പ്രതിസന്ധിയില്ലായിരുന്നെങ്കിൽ ജോജി ഇങ്ങനെ ഉണ്ടാകുമായിരുന്നില്ല.

കൂടുതൽ ക്രിയേറ്റീവ് ആയി ജോജി ഉണ്ടായതിന് കാരണം തന്നെ കൊവിഡ് വന്നതാണെന്നും അദ്ദേഹം പറഞ്ഞു. മികച്ച ഒരു ആശയം, മികച്ച കഥ, തിരക്കഥ ഇവയൊക്കെയാണ് എന്നെയൊരു മികച്ച സംവിധായകനിലേക്ക് എത്തിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രത്തിനും നാല് പുരസ്കാരങ്ങളാണ് ലഭിച്ചത്. ജോജിയിലൂടെ ദിലീഷ് പോത്തൻ മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. മികച്ച പശ്ചാത്തല സംഗീത സംവിധായകനുള്ള പുരസ്‌കാരം ജസ്റ്റിൻ വർഗീസിന് ലഭിച്ചു. ഉണ്ണിമായ പ്രസാദിന് ജോജിയിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിക്കുള്ള പുരസ്‌കാരം ലഭിച്ചു. ജോജിയിലൂടെ ശ്യാം പുഷ്‌കരൻ മികച്ച തിരക്കഥാകൃത്തായി.

2016 ൽ പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് ദിലീഷ് പോത്തൻ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. നടനായും സംവിധായകനായും പിന്നീട് മലയാള സിനിമയിലെ സജീവ സാന്നിധ്യമായി ദിലീഷ് പോത്തൻ മാറുകയായിരുന്നു.  52 മത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ  നാല് പുരസ്‌കാരങ്ങളാണ് ജോജിക്കു ലഭിച്ചത് 50,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം