'തീപ്പൊരി' ശൈലികള്‍ ഇല്ലാത്ത ജീത്തു ജോസഫ്; മലയാള സിനിമയിലെ ത്രില്ലറുകളുടെ പുതിയ മുഖം

മലയാള സിനിമയിലെ ത്രില്ലറുകളുടെ പുതിയ മുഖം എന്ന് വിശേഷിപ്പിക്കാവുന്ന സംവിധായകനാണ് ജീത്തു ജോസഫ്. സീറ്റ് എഡ്ജ് ത്രില്ലര്‍ ആയി ‘കൂമനും’ തിയേറ്ററുകളില്‍ ആഘോഷിക്കപ്പെടുകയാണ്. ‘ഡിക്ടറ്റീവ്’ എന്ന ആദ്യ സിനിമ മുതല്‍ കഴിഞ്ഞയാഴ്ച റിലീസ് ചെയ്ത കൂമന്‍ വരെ എടുത്തു നോക്കിയാല്‍ അറിയാന്‍ പറ്റും ജീത്തു ജോസഫ് എന്ന സംവിധായകന്‍ ഓരോ ത്രില്ലര്‍ ചിത്രങ്ങളും എത്ര സൂക്ഷ്മമായാണ് ചെയ്തിട്ടുള്ളതെന്ന്. ഡിറ്റക്ടീവ്’ മുതലുള്ള ജീത്തു ജോസഫ് ത്രില്ലറുകളുടെ പ്രധാന സ്വഭാവമാണ് പ്രതികാരം. അതിനൊപ്പം അവരവരോട് തന്നെയുള്ള യുദ്ധവും, പതിഞ്ഞ താളത്തില്‍ തുടങ്ങി ത്രില്ലര്‍ ആയി മാറുന്ന കഥാപശ്ചാത്തലവും. ത്രില്ലറുകളുടെ ചേരുവകള്‍ ചേരുംപടി ചേര്‍ക്കുന്നതില്‍ ജീത്തുവിന് ഒരിക്കലും പിഴവ് പറ്റിയിട്ടില്ലെന്ന് തന്നെ പറയണം. പൊടി പറത്തുന്ന കാര്‍ ചേസുകളോ, തീപ്പൊരി സംഭാഷണങ്ങളോ ഇല്ലാതെ, പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ശൈലിയാണ് സംവിധായകന്റെത്.

2007ല്‍ ആണ് ജീത്തു ജോസഫിന്റെ ആദ്യ സംവിധാന സംരംഭമായ ഡിക്ടറ്റീവ് എത്തുന്നത്. സുരേഷ് ഗോപി നായകനായ സിനിമയിലെ കൊലപാതകത്തിന്റെ ചുരുള്‍ അഴിച്ചത് വളരെ വ്യത്യസ്തമായ അന്വേഷണ ശൈലിയിലൂടെ ആയിരുന്നു. 2012ല്‍ എത്തിയ ‘മൈ ബോസ്’ മലയാളി പ്രേക്ഷകരെ ഒന്നടങ്കം ചിരിപ്പിച്ച സിനിമയാണ്.

തന്റെ ആദ്യത്തെ ത്രില്ലര്‍ ചിത്രം എന്ന് ജീത്തു എടുത്തു പറയാറുള്ള സിനിമയാണ് ‘മെമ്മറീസ്’. പൃഥ്വിരാജിനെ നായകനാക്കിയാണ് 2013ല്‍ ജീത്തു മെമ്മറീസുമായി എത്തുന്നത്. ത്രൂഔട്ട് ത്രില്ലര്‍ ആയ സിനിമ ഹിറ്റ് ആയിരുന്നു.

മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്ത സിനിമയാണ് ദൃശ്യം. 2013ല്‍ എത്തിയ ദൃശ്യവും സിനിമയുടെ രണ്ടാം ഭാഗമായി 2021ല്‍ എത്തിയ ദൃശ്യം 2വുമാണ് ജീത്തുവിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമകള്‍. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, സിംഹള, ചൈനീസ് ഭാഷകളില്‍ ചിത്രം റീമേക്ക് ചെയ്തിട്ടുണ്ട്. ദൃശ്യം 2വിന്റെ തെലുങ്ക് റീമേക്കും ജീത്തു തന്നെയാണ് ഒരുക്കിയത്. സിനിമയുടെ ഹിന്ദി പതിപ്പ് ഇപ്പോള്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.

ദൃശ്യത്തിന് ശേഷം ചെയ്ത ‘ഊഴം’, ‘ലക്ഷ്യം’, ‘ആദി’, ‘മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡി’, ‘ദ ബോഡി’, ‘തമ്പി’ എന്നീ സിനിമകള്‍ പ്രേക്ഷകരെ അത്ര സ്വാധീനിച്ചില്ല. 2021ല്‍ എത്തിയ ദൃശ്യം 2 ഒ.ടി.ടിയില്‍ ആണ് റിലീസ് ചെയ്തതെങ്കിലും സൂപ്പര്‍ ഹിറ്റ് ആയിരുന്നു. സിനിമയെ കുറിച്ചുള്ള നിരവധി ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.

ഏറെ ഹൈപ്പോടെ ഈ വര്‍ഷം എത്തിയ ജീത്തു ജോസഫ് സിനിമകളില്‍ ഒന്നാണ് ’12ത് മാന്‍’. ‘പെര്‍ഫക്ട് സ്‌ട്രെയ്‌ഞ്ചേഴ്‌സ്’ എന്ന ഇറ്റാലിയന്‍ സിനിമയില്‍ നിന്നും ഇന്‍സ്‌പെയര്‍ ആയാണ് ജീത്തു 12ത് മാന്‍ ഒരുക്കിയത്. 2016ല്‍ പുറത്തിറങ്ങിയ പെര്‍ഫക്ട് സെട്രയ്‌ഞ്ചേഴ്‌സ് 18 ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെട്ടിട്ടുള്ള സിനിമയാണ്. ഏറെ ഹൈപ്പോടെയാണ് 12ത് മാന്‍ എത്തിയതെങ്കിലും സിനിമ പ്രേക്ഷകരെ പിടിച്ചിരുത്തിയില്ല. വിമര്‍ശനങ്ങളാണ് സിനിമയ്ക്ക് ലഭിച്ചത്. ഡിവൈഎസ്പി ചന്ദ്രശേഖര്‍ എന്ന മോഹന്‍ലാലിന്റെ കഥാപാത്രവും ഏറെ വിമര്‍ശിക്കപ്പെട്ടു.

ഏറ്റവും ഒടുവില്‍ ജീത്തുവിന്റെതായി തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് കൂമന്‍. മെമ്മറീസിന് ശേഷം താന്‍ ഒരുക്കുന്ന രണ്ടാമത്തെ ത്രില്ലര്‍ എന്നായിരുന്നു ജീത്തു സിനിമയുടെ റിലീസിന് മുമ്പ് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ജീത്തുവിന്റെ വാക്കുകള്‍ സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരും ശരി വച്ചു. നരബലി പ്രമേയമാക്കിയ സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ജീത്തു ജോസഫ്-മോഹന്‍ലാല്‍ എന്ന ഹിറ്റ് കോംമ്പോയില്‍ ‘റാം’ എന്ന സിനിമയാണ് ഇപ്പോള്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. അത് മറ്റൊരു സൂപ്പര്‍ ഹിറ്റ് ആകും എന്ന് തന്നെയാണ് പ്രതീക്ഷ.