ഇന്നസെന്റിന്റെ ഭൗതികശരീരം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ എത്തിച്ചു; ആദരാഞ്ജലി അര്‍പ്പിക്കാന്‍ ജനസമുദ്രം

നടന്‍ ഇന്നസെന്റെന്റിന്റെ ഭൗതിക ശരീരം കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിനെത്തിച്ചു. എട്ട് മണി മുതല്‍ 11 മണിവരെയാണ് പൊതുദര്‍ശനത്തിന് വെയ്ക്കുക. ആയിരങ്ങളാണ് സ്റ്റേഡിയത്തിന് മുന്നില്‍ നടന് ആദരാഞ്ജിലികളര്‍പ്പിക്കാന്‍ എത്തിയത്.

ഇന്ന് ഉച്ചക്ക് 12 മണി മുതല്‍ മൂന്ന് മണി വരെ ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലും വൈകീട്ട് മൂന്നു മുതല്‍ നാളെ പത്ത് മണിവരെ വീട്ടിലും പൊതുദര്‍ശനം ഉണ്ടാകും. സിനിമ-രാഷ്ട്രീയ-സാംസ്‌കാരിക മേഖലയില്‍ നിന്നും വിവിധ വ്യക്തിത്വങ്ങളും സ്റ്റേഡിയത്തിലെത്തിയിട്ടുണ്ട്. സംസ്‌കാരം നാളെ നടക്കും. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം.

ടനും മുന്‍ പാര്‍ലമെന്റ് അംഗവും താരസംഘടനയായ അമ്മയുടെ മുന്‍ പ്രസിഡന്റുമായ ഇന്നസെന്റ് ഇന്നലെ രാത്രി 10.30 ന് ആണ് അന്തരിച്ചത്. 75 വയസായിരുന്നു.
മാര്‍ച്ച് രണ്ടിനാണ് ഇന്നസെന്റിനെ ലേക്ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാന്‍സറിന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ശ്വാസകോശം, ഹൃദയം, കിഡ്‌നി എന്നിവയ്ക്കും പ്രശ്നങ്ങള്‍ ബാധിച്ചിരുന്നു.

അദ്ദേഹത്തിന്റെ നില രണ്ടാഴ്ചയായി ഗുരുതരമായി തുടരുകയായിരുന്നു. ഇന്നലെ രാത്രി ഒമ്പതിന് ഇന്നസെന്റിനെ ചികിത്സിക്കുന്ന കാന്‍സര്‍ വിദഗ്ദ്ധന്‍ ഡോ. വി.പി. ഗംഗാധരന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നു. പ്രതീക്ഷയ്ക്ക് വകയില്ലാത്തവിധം അതീവഗുരുതരമായതിനാല്‍ ജീവന്‍ നിലനിറുത്തിയിരുന്ന എക്‌സ്ട്രാകോര്‍പ്പറിയല്‍ മെമ്പറന്‍സ് ഓക്സിജനേഷന്‍ (ഇ.സി.എം.ഒ) സംവിധാനം നീക്കാന്‍ 10 മണിയോടെ തീരുമാനിച്ചു. 10.30ന് മരണം സ്ഥിരീകരിച്ചു.

മരണവിവരമറിഞ്ഞ് താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ് തുടങ്ങിയവര്‍ ആശുപത്രിയിലെത്തി. കാന്‍സര്‍ രോഗം അലട്ടിയെങ്കിലും ചിരിച്ച മുഖത്തോടെ നേരിട്ട് ജീവിതത്തിലേക്ക് തിരിച്ചെത്തിയിരുന്നു. 18 വര്‍ഷം ചലച്ചിത്രതാരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായിരുന്നു. 2014 മേയില്‍ എല്‍.ഡി.എഫിന്റെ പിന്തുണയോടെ ചാലക്കുടിയില്‍ നിന്ന് പാര്‍ലമെന്റിലെത്തി.

സംസ്ഥാന സര്‍ക്കാരിന്റെ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരം (മഴവില്‍ക്കാവടി), കേരള സംസ്ഥാന ഫിലിം ക്രിട്ടിക്സ് പുരസ്‌കാരം (പത്താം നിലയിലെ തീവണ്ടി), സത്യന്‍ പുരസ്‌കാരം, ഹാസ്യസാഹിത്യ കൃതിക്കുള്ള കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് (ഇരിങ്ങാലക്കുടയ്ക്ക് ചുറ്റും). ഞാന്‍ ഇന്നസെന്റ് , കാന്‍സര്‍ വാര്‍ഡിലെ ചിരി, മഴക്കണ്ണാടി, ചിരിക്ക് പിന്നില്‍, കാലന്റെ ഡല്‍ഹി യാത്ര അന്തിക്കാട് വഴി, ഇന്നസെന്റിന്റെ ഓര്‍മ്മക്കുറിപ്പുകളും ആലീസിന്റെ പാചകവും തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ‘കാന്‍സര്‍ വാര്‍ഡിലെ ചിരി’ ഇതര ഭാഷകളിലേക്ക് മൊഴിമാറ്റി.

Read more

1948 ഫെബ്രുവരി 28ന് തെക്കേത്തല വറീതിന്റെയും മര്‍ഗലീത്തയുടെയും മൂന്നാമത്തെ മകനായി ഇരിങ്ങാലക്കുടയിലായിരുന്നു ജനനം. ആലീസാണ് ഭാര്യ. ഏകമകന്‍; സോണറ്റ്. മരുമകള്‍: രശ്മി. പേരമക്കള്‍: ഇന്നസെന്റ് ജൂനിയര്‍, അന്ന.