ഷേക്ക് ഹാന്‍ഡ് നല്‍കുമ്പോള്‍ എന്റെ കൈവിറയ്ക്കുന്നുണ്ടായിരുന്നു, അദ്ദേഹത്തിന്റെ എളിമ കണ്ട് അത്ഭുതപ്പെട്ട് പോയി: വിജയെ കുറിച്ച് ഐ. എം വിജയന്‍

ദളപതി വിജയ് നായകനായി എത്തുന്ന ബിഗില്‍ എന്ന ചിത്രത്തില്‍ വിജയ്ക്കൊപ്പം ഒരു നിര്‍ണായക വേഷം ചെയ്യുകയാണ് കേരളത്തിന്റെ കറുത്ത മുത്ത് ഐഎം വിജയന്‍. വിജയ്ക്ക് ഒപ്പമുള്ള ഷൂട്ടിങ് അനുഭവങ്ങള്‍ പങ്ക് വെക്കുകയാണ് വിജയന്‍. ആറ്റ്‌ലി ഒരുക്കുന്ന വിജയ് ചിത്രത്തിലേക്ക് ക്ഷണം വന്നപ്പോള്‍ തന്നെ ആവേശഭരിതനായി താനെന്നും ഫുട്‌ബോള്‍ കളിയുടെ പശ്ചാത്തലത്തില്‍ പറയുന്ന കഥ കൂടി ആയപ്പോള്‍ ആവേശം ഇരട്ടി ആയെന്നും അദ്ദേഹം പറയുന്നു.

കടുത്ത ഒരു വിജയ് ആരാധകന്‍ ആണ് താനെന്നും വിജയ് എന്ന കലാകാരന്റെ മഹത്വം അദ്ദേഹം പുലര്‍ത്തുന്ന എളിമ ആണെന്നും ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ വിജയന്‍ പറയുന്നു. വിജയ് ചിത്രത്തിന്റെ ഭാഗമാകാനുള്ള ക്ഷണം ഫോണിലൂടെയാണ് ലഭിക്കുന്നത്, സംവിധായകന്‍ ആറ്റ്‌ലിയുടെ നിര്‍ദ്ദേശപ്രകാരം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിളിക്കുകയായിരുന്നു. ആദ്യം കേട്ടപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ചെന്നൈയിലായിരുന്നു ചിത്രീകരണം ആറ്റ്‌ലിതന്നെയാണ് ലൊക്കേഷനില്‍വച്ച് അദ്ദേഹത്തെ പരിചയപ്പെടുത്തിയത്, ഷേക്ക് ഹാന്‍ഡ് നല്‍കുമ്പോള്‍ എനിക്ക് കൈവിറയ്ക്കുന്നുണ്ടായിരുന്നു. പന്തുകളിയെകുറിച്ചാണ് ഞങ്ങളേറെയും സംസാരിച്ചത്. എന്റെ പന്തുകളിയെല്ലാം യുട്യൂബില്‍ അദ്ദേഹം കണ്ടിരുന്നുവെന്ന് പിന്നീട് മനസ്സിലായി.

സാര്‍ – എന്നുചേര്‍ത്താണ് അദ്ദേഹം പേരുവിളിച്ചത്, ലോകം മുഴുവന്‍ ആരാധകരുള്ള ഒരാള്‍ എളിമയോടെ പെരുമാറുന്നത് കണ്ട് അദ്ഭുതപ്പെട്ടുപോയ നിമിഷമായിരുന്നു അതെല്ലാം. ഐഎം വിജയന്‍ പറഞ്ഞു.