സിനിമാചിത്രീകരണത്തിനിടെ കൂറ്റന്‍ തിരമാല, സംഘാംഗങ്ങള്‍ കമ്പിയില്‍ കുടുങ്ങിക്കിടന്നത് ഏറെനേരം, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ആലപ്പുഴ ബീച്ചിലെ പഴയകടല്‍പാലത്തില്‍ സിനിമാ ചിത്രീകരണത്തിയ സംഘം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ശനിയാഴ്ച്ച രാത്രി 9.40നായിരുന്നു അപകടം. കടല്‍പ്പാലത്തിന് സമാന്തരമായി പൈപ്പുകൊണ്ട് നിര്‍മ്മിച്ച തട്ട് തിരയില്‍പ്പെട്ട് തകരുകയായിരുന്നു. കാമറാമാനുള്‍പ്പടെ നാലുപേരാണ് അപകടത്തില്‍പ്പെട്ടത്. കരയിലേക്ക് നീങ്ങാനാവാതെ, പാലത്തിലെ കമ്പിയിലും മറ്റും തൂങ്ങിക്കിടന്ന ഒറ്റപ്പാലം സ്വദേശി അഭിഷേക്, വയനാട് സ്വദേശി ബബുല്‍, ആലപ്പുഴക്കാരായ ബേബി, വിജേഷ് എന്നിവരെ കോസ്റ്റല്‍ വാര്‍ഡന്മാരും ടൂറിസം പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷിച്ചത്.

പകല്‍ സമയത്ത് കപ്പലിനോട് ചേര്‍ന്ന് ഷൂട്ടിംഗ് നടത്തിയ സംഘം രാത്രിയോടെയാണ് കടല്‍പ്പാലത്തിന് സമീപം സെറ്റിട്ടത്. പകല്‍ സമയത്ത് ഷൂട്ടിംഗ് ശ്രദ്ധയില്‍പ്പെട്ട ടൂറിസം സ്റ്റേഷന്‍ എസ്.ഐ സംഘത്തിനോട് വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍, തുറമുഖ വകുപ്പില്‍ നിന്ന് അനുമതി ലഭിച്ചതായാണ് അറിയിച്ചത്. എന്നാല്‍ പ്രദേശത്ത് ഷൂട്ടിംഗ് നടക്കുന്ന വിവരം അധികൃതര്‍ ടൂറിസം സ്റ്റേഷനിലോ പരിധിയിലുള്ള പൊലീസ് സ്റ്റേഷനിലോ അറിയിച്ചിരുന്നില്ല. വെളിച്ചമില്ലാതിരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധി സൃഷ്ടിച്ചു.

Read more

പല സിനിമാ സംഘങ്ങളും ദ്രവിച്ച പഴയകടല്‍പ്പാലത്തില്‍ താത്കാലികമായി തട്ടുണ്ടാക്കിയാണ് കടപ്പുറ രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നത്. പൊന്തുവള്ളം, ലൈഫ് ബോയ എന്നിവ ഉപയോഗിച്ചാണ് അപകടത്തില്‍പെട്ടവരെ കരയ്‌ക്കെത്തിച്ചത്. ആന്റണി വര്‍ഗീസ് (പെപ്പ) നായകനായ ‘ലൈല’ എന്ന സിനിമയുടെ ചിത്രീകരണം ഒരാഴ്ച്ചയായി ആലപ്പുഴ ബീച്ചിലും പരിസരപ്രദേശങ്ങളിലും നടക്കുകയാണ്.