പുഴയില്‍ നിന്ന് എടുക്കുമ്പോള്‍ തന്നെ ആ മുഖം നല്ല പരിചിതമായി തോന്നി, പക്ഷേ: ദൃക്‌സാക്ഷിയുടെ കുറിപ്പ്

അനില്‍ പി. നെടുമങ്ങാടിന് സംഭവിച്ച അപകടത്തിന് ദൃക്‌സാക്ഷിയായ മാധ്യമ പ്രവര്‍ത്തകന്‍ സോജന്‍ സ്വരാജിന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു. മലങ്കരയുടെ മനോഹാരിത കാണാന്‍ പോയി ഒരു മരണത്തിന് നേര്‍ സാക്ഷിയാകേണ്ടി വന്ന ക്രിസ്മസ് ദിനം എന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. സിനിമയില്‍ കോശിക്ക് “ചാവാതിരിക്കാന്‍” ഒരു ടിപ്പ് പറഞ്ഞു കൊടുത്തത് പോലെ അദ്ദേഹത്തിനും ജീവിക്കാന്‍ കാലം ഒരു ടിപ്പ് പറഞ്ഞു കൊടുക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അത് ഉണ്ടായില്ലെന്ന് കുറിപ്പില്‍ പറയുന്നു.

കുറിപ്പ്:

മലങ്കരയുടെ മനോഹാരിത കാണാന്‍ പോയി ഒരു മരണത്തിന് നേര്‍ സാക്ഷിയാകേണ്ടി വന്ന ക്രിസ്മസ് ദിനം. മലയാളത്തിന്റെ പ്രിയ നടന്‍ അനില്‍ നെടുമങ്ങാടിന്റെ മരണം യാദൃച്ഛികമായി കണ്‍മുന്നില്‍ കാണേണ്ടി വന്ന നടുക്കവും ദുഃഖവും മണിക്കൂറുകള്‍ക്ക് ശേഷവും ഇപ്പോഴും വിട്ടുമാറുന്നില്ല. ഉച്ചകഴിഞ്ഞ് 4.30- ഓടെയാണ് ഞങ്ങള്‍ നാലുപേരും കൂടി പി.ആര്‍ പ്രശാന്ത് (മംഗളം), അഫ്‌സല്‍ ഇബ്രാഹിം (മാധ്യമം), അഖില്‍ സഹായി (കേരളകൗമുദി) യും ഞാനും കൂടി മലങ്കര ജലാശയം കാണാന്‍ തൊടുപുഴയില്‍ നിന്നും യാത്ര തിരിക്കുന്നത്.

ക്രിസ്മസ് ദിനമായതിനാല്‍ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. പ്രധാന കവാടത്തിന് സമീപത്തെ പാര്‍ക്കും കണ്ട് ഫോട്ടോയെടുത്ത് ഡാം ഡോപ്പില്‍ പോയി മടങ്ങി വരുമ്പോള്‍ കൃത്യം ആറു മണി. സമയം കഴിഞ്ഞതിനാല്‍ ഡ്യൂട്ടിയിലുള്ള പൊലീസുകാരന്‍ ഡാം ടോപ്പിലുള്ള ആളുകളോട് തിരികെ വരാന്‍ വിസിലടിച്ച് ആവശ്യപ്പെടുന്നു. മറ്റൊരു ജീവനക്കാരന്‍ അവിടേയ്ക്കുള്ള പ്രവേശന കവാടം അടക്കുന്നു. ഇവിടെ നിന്നിറങ്ങി പത്തു ചുവട് മുന്നോട്ട് വെയ്ക്കുമ്പോഴേയ്ക്കും തൊട്ടു മുന്നിലെ റോഡരുകില്‍ ചെറിയൊരു ആള്‍ക്കുട്ടം വലുതാകുന്നത് കാണാം. രണ്ടു മൂന്നു പേര്‍ ജലാശയത്തിനരുകിലുണ്ട്. കാര്യം തിരക്കിയപ്പോള്‍ ഒരാള്‍ വെള്ളത്തില്‍ പോയതാണന്നറിഞ്ഞു. നിമിഷങ്ങള്‍ക്കകം ഒരു യുവാവ് ബൈക്കില്‍ പാഞ്ഞെത്തി ജലാശയത്തിലേയ്ക്കുള്ള കല്‍ക്കെട്ടുകള്‍ ഓടിയിറങ്ങി.

പടികള്‍ ഇറങ്ങുന്നതിനിടയില്‍ തന്നെ അയാല്‍ മുണ്ടും ഷര്‍ട്ടും ഊരിയെറിഞ്ഞ് കരയില്‍ നിന്നവര്‍ ചൂണ്ടി കാണിച്ച സ്ഥലത്തേയ്ക്ക് ആഴ്ന്നിറങ്ങി. ഒരു മിനിറ്റ് തികച്ചെടുത്തില്ല, കൊക്ക് മീനിനെ കൊത്തിയെടുത്ത് തിരികെ കുതിക്കും പോലെ അയാള്‍ ഒരു മനുഷ്യ ശരീരവും കാലില്‍ പിടിച്ച് മടങ്ങിയെത്തി. ഞാനും അഫ്‌സലും കുറച്ച് മുന്നില്‍ നടന്നിരുന്നതിനാല്‍ ഇതിനടുത്ത് തന്നെയുണ്ടായിരുന്നു. ആളെ കരയ്‌ക്കെത്തിക്കുമ്പോഴേയ്ക്കും ഞാനും ഓടിയെത്തി കരയിലുണ്ടായിരുന്ന വെള്ളത്തില്‍ വീണയാളിന്റെ സുഹുത്തുക്കള്‍ക്കും പൊലീസുകാര്‍ക്കും ഒപ്പം പിടിച്ച് കയറ്റി.

ഉയരം കൂടിയ കലുങ്കിന്റെ കുത്തുകല്ലിലൂടെ ഏറെ ശ്രമകരമായി ശരീരം എത്തിച്ച് റോഡരുകില്‍ കിടത്തി. പുഴയില്‍ നിന്നെടുക്കുമ്പോള്‍ തന്നെ പാതിയടഞ്ഞ കണ്ണുകളുള്ള ആ മുഖം നല്ല പരിചിതമായി തോന്നി. പിടിച്ച് കയറ്റുന്നതിനിടയില്‍ പല തവണ മുഖവും തലയുമെല്ലാം കൈകളിലൂടെ കടന്ന് പോയി പക്ഷേ അപ്പോഴൊന്നും എനിക്കോ മറ്റുള്ളവര്‍ക്കോ അത് നമ്മള്‍ ഏറെ ഇഷ്ടപ്പെടുന്ന മലയാളത്തിന്റെ പ്രിയ നടന്‍ ആണെന്ന് മനസിലായില്ല. അപ്പോഴേയ്ക്കും ഞങ്ങള്‍ക്ക് അല്‍പം പിന്നിലായിരുന്ന അഖിലും ആശാനും അവിടേയ്ക്ക് എത്തിയിരുന്നു.

ആശാനാണ് (പ്രശാന്ത്) പറയുന്നത് ഇതൊരു സിനിമാ നടനല്ലേ എന്ന്, അതേ കമ്മട്ടിപ്പാടത്തിലെ “, അഖില്‍ സഹായിയും പറഞ്ഞു. അതു കേട്ട് കൂടെയുണ്ടായിരുന്ന സുഹുത്തുക്കള്‍ പറഞ്ഞു, “അതേ അനില്‍ നെടുമങ്ങാട്” ഇവിടെ അടുത്ത് ഷൂട്ടിന് വന്നതാണ്. കരയിലെത്തിച്ച ഉടനെ, മുങ്ങിയെടുത്ത യുവാവ് പറഞ്ഞു, “ഞാന്‍ കൈ പിടിച്ച് നോക്കിയിരുന്നു പോയതാണെന്ന് തോന്നുന്നു “. അപ്പേഴേയ്ക്കും മുട്ടം സി.ഐയും എസ്.ഐയുടെയും നേതൃത്തിലുള്ള പോലീസ് സംഘം എത്തിയിരുന്നു. അവരുടെ കൂടെ നേതൃത്വത്തില്‍ ഉടന്‍ തന്നെ തൊടുപുഴയിലെ ആശുപത്രിയിലേയ്ക്ക് വാഹനം പാഞ്ഞു. പ്രതീക്ഷയില്ലന്ന് അവിടെ കൂടിയ പലരും പറഞ്ഞെങ്കിലും ഞങ്ങള്‍ പ്രതീക്ഷ കൈവിടാതെ ആശുപത്രിയിലേയ്ക്ക് തിരിച്ചു. ആ പാതിയടഞ്ഞ കണ്ണുകള്‍ തുറന്നു എന്ന് കേള്‍ക്കാന്‍, വെള്ളത്തിന്റെ മാത്രം തണുപ്പുണ്ടായിരുന്ന ശരീരത്തിന് ജീവനുണ്ട് എന്ന് കേള്‍ക്കാന്‍.

പക്ഷേ, അയ്യപ്പനും കോശിയിലെ അദ്ദേഹത്തിന്റെ തന്നെ സി.ഐ കഥാപാത്രം കോശിക്ക് ” ചാവാതിരിക്കാന്‍ ” ഒരു ടിപ്പ് പറഞ്ഞു കൊടുത്തത് പോലെ അദ്ദേഹത്തിനും ജീവിക്കാന്‍ കാലം ഒരു ടിപ്പ് പറഞ്ഞു കൊടുക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അത് ഉണ്ടായില്ല. മണിക്കൂറുകള്‍ കണ്ടതും ആസ്വദിച്ചതുമായ മലങ്കരയുടെ മനോഹാരിതയുമെല്ലാം മനസില്‍ നിന്നും ഒരു നിമിഷം കൊണ്ട് ഡിലീറ്റ് ആയെങ്കിലും കൈകളിലെ അ തണുപ്പ് മാത്രം വിട്ടുമാറുന്നില്ല.