'ബിനീഷ് ബാസ്റ്റിന്‍ നിനക്ക് ഓര്‍മ്മയുണ്ടോ നീ തകര്‍ക്കാന്‍ നോക്കിയ ഞങ്ങളുടെ സിനിമ'; ഗുരുതര ആരോപണവുമായി പുതുമുഖ സംവിധായകന്‍

നടന്‍ ബിനീഷ് ബാസ്റ്റിനെതിരെ ഗുരുതര ആരോപണവുമായി പുതുമുഖ സംവിധായകന്‍ ഷാനിഫ് അയിരൂര്‍. താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായി ബിനീഷിനെയാണ് നിശ്ചയിച്ചിരുന്നതെന്നും പിന്നീട് അദ്ദേഹത്തിന്‍റെ നിബന്ധനങ്ങള്‍ സാമ്പത്തികമായി താങ്ങാവുന്നതിലും അധികമായതിനാല്‍ മാറ്റിയെന്നും ഇതിനെ തുടര്‍ന്ന് തന്റെ ലേഡി അസ്സോസിയേറ്റിനെ ഫോണില്‍ വിളിച്ച് ബിനീഷ് മോശമായി സംസാരിച്ചെന്നും ഷാനിഫ് ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു. ഒരു തുടക്കകാരനെന്ന നിലയില്‍ തന്നെ ഇത് ഏറെ വേദനിപ്പിച്ചെന്നും ഇതാണോ ബിനീഷ് മനുഷ്യത്വമെന്നും ഷാനിഫ് വീഡിയോയില്‍ ചോദിക്കുന്നു.

വീഡിയോയിലെ പ്രസക്ത ഭാഗങ്ങള്‍

പത്ത് മാസങ്ങള്‍ക്കു മുമ്പ് ആണ് ബിനീഷ് ബാസ്റ്റിനെ ആദ്യമായി കാണുന്നത്. ഒരുമിച്ച് സെല്‍ഫി എടുത്തു, അതിനു ശേഷം താങ്കളെവെച്ച് സിനിമ എഴുതുന്നുണ്ടെന്ന് അദ്ദേഹത്തോട് പറഞ്ഞു. “ഓക്കെ ബ്രോ സമയമാകുമ്പോള്‍ വരൂ” എന്നും എന്നോട് പറഞ്ഞു. ബിനീഷ് ബാസ്റ്റിന്റെ ജീവിതം, സിനിമകള്‍, അദ്ദേഹത്തിന്റെ ശരീരഭാഷ ഇതൊക്കെ കണ്ടാണ് ഞാന്‍ ആ കഥാപാത്രം എഴുതിയത്. ജാഫര്‍ ഖാന്‍ എന്നായിരുന്നു ആ കഥാപാത്രത്തിന്റെ പേര്. സിനിമയുടെ പേര് അമീറിന്റെ ബോബി ബ്രോ.

അതിനു ശേഷം പല തവണ ഇദ്ദേഹവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു. ഫോണ്‍ എടുത്തില്ല. അവസാനം നേരില്‍ കാണാന്‍ തീരുമാനിച്ചു. ഇതൊക്കെ ഞാന്‍ പറയുന്നത്, എനിക്ക് സംഭവിച്ച മോശം കാര്യത്തെക്കുറിച്ച് സംസാരിക്കാനാണ്. ഒരുപാട് സങ്കടം ഉണ്ടായ അവസ്ഥ. അദ്ദേഹത്തെ എറണാകുളത്ത് വച്ച് നേരിട്ട് കാണാമെന്ന് പറയുന്നു. അങ്ങനെ മൂന്ന് തവണ ചുറ്റിച്ച് ശേഷമാണ് നേരില്‍ കാണാന്‍ പറ്റുന്നത്. കഥ പറഞ്ഞു, ഇഷ്ടപ്പെട്ടു. പ്രതിഫലം സംസാരിക്കാന്‍ തുടങ്ങി. ഞങ്ങളുടേത് ചെറിയ സിനിമയാണെന്ന് ആദ്യമേ പറഞ്ഞിരുന്നു. ഒരു ദിവസം 25000 രൂപ വേണമെന്ന് ബിനീഷ് പറഞ്ഞു. ഞങ്ങളെ സംബന്ധിച്ചടത്തോളം അത് വലിയ സംഖ്യ ആയിരുന്നു. പക്ഷേ ആ കഥാപാത്രം ബിനീഷ് ചെയ്യണമെന്നത് എന്റെ ആഗ്രഹമായിരുന്നു. അങ്ങനെ ഒരു ദിവസം 20000 രൂപ നല്‍കാമെന്ന ഉറപ്പില്‍ അദ്ദേഹം സമ്മതിച്ചു.

അങ്ങനെ കാസ്റ്റിങ് കഴിഞ്ഞു. സിനിമ തുടങ്ങുന്ന ദിവസം ബിനീഷ് എന്നെ വിളിച്ചു. “സര്‍, 20000 നു പുറമെ ഷൂട്ട് തുടങ്ങുന്ന ദിവസം ചാലക്കുടിയില്‍ രാവിലെ കാറില്‍ വന്ന് വിളിക്കണം. അതുപോലെ തിരികെ വിടണമെന്നും ബിനീഷ് പറഞ്ഞു. മൂന്ന് ദിവസത്തെ ഷൂട്ട് ആണ്. ആദ്യമേ തന്നെ ഇതൊരു ലോ ബജറ്റ് സിനിമയാണെന്ന് പറഞ്ഞിരുന്നു. നിങ്ങള്‍ ഈ സിനിമയില്‍ വേണമെന്നത് ഞങ്ങളുടെ നിര്‍ബന്ധമായിരുന്നു. അതുകൊണ്ടാണ് 20000 രൂപയ്ക്ക് പോലും സമ്മതിച്ചതെന്ന് ഞാന്‍ ബിനീഷിനോട് പറഞ്ഞു. എന്നാല്‍ കാറില്‍ വന്ന് കൊണ്ടുപോയാലേ സിനിമ ചെയ്യൂ എന്ന് ബിനീഷ് നിര്‍ബന്ധം പിടിച്ചു. അങ്ങനെയെങ്കില്‍ ഞാന്‍ പിന്നെ വിളിക്കാമെന്ന് ബിനീഷിനോട് പറഞ്ഞു. അയാളുടെ വാക്കുകള്‍ എന്നെ ഒരുപാട് വേദനിപ്പിച്ചു. കാരണം തുടക്കക്കാരനായ സംവിധായകനോട് ആണ് അയാള്‍ അങ്ങനെ പറഞ്ഞത്. ആദ്യ സിനിമയായതുകൊണ്ടുള്ള ഒരുപാട് സമ്മര്‍ദം ഉണ്ട്. എന്റെ മനസ്സില്‍ അത് വല്ലാതെ വേദനയുണ്ടാക്കി.

നിങ്ങള്‍ തന്നെ പറഞ്ഞല്ലോ, എന്നെ വളരാന്‍ ആരും സമ്മതിക്കുന്നില്ല, ഞാന്‍ നല്ലൊരു മനുഷ്യനാണ്, മനുഷ്യത്വം ഉണ്ടെന്ന്. അങ്ങനെ പറഞ്ഞ വ്യക്തിയാണ് ഇതുപോലെ പെരുമാറിയത്. അവസാനം ബജറ്റില്‍ ഒതുങ്ങാത്ത കാരണം നടനെ മാറ്റി. പരീക്കുട്ടി എന്ന നടനാണ് ഈ കഥാപാത്രത്തെ ഇപ്പോള്‍ അവതരിപ്പിക്കുന്നത്. ഈ പടം ഷൂട്ട് തുടങ്ങിയതിനു ശേഷം ബിനീഷ് എന്നെ വിളിച്ചു. പടം തുടങ്ങാന്‍ താമസിച്ചതിന്റെ ടെന്‍ഷന്‍ ഉണ്ടായിരുന്നതു കൊണ്ട് ബിനീഷ് വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാന്‍ സാധിച്ചില്ല. അതിന്റെ ദേഷ്യത്തില്‍ ഞങ്ങളുടെ ലേഡി അസ്സോസിയേറ്റിനെ വിളിച്ച് മോശമായ പല വാക്കുകളും അയാള്‍ വിളിച്ചു. എന്നെക്കുറിച്ചും മോശം പറഞ്ഞു.

കല്‍പണി എടുത്തും ടൈലിന്റെ പണിയെടുത്തും ജീവിച്ചുവന്ന കലാകാരനാണ് നിങ്ങളെന്ന് പറയുന്നു. ഇവിടെയുള്ള അന്‍പത് ശതമാനം ആളുകളും ഇതുപോലെ വളര്‍ന്നുവന്നവരാണ്. ഞാന്‍ പോലും കല്‍പണിയും കൂലിപ്പണിയും എടുത്തിട്ടുണ്ട്. ബിനീഷ് ബാസ്റ്റിനേക്കാള്‍ വലിയ താരങ്ങള്‍ ഈ സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞു. ഇവരൊക്കെ വാങ്ങിയ പ്രതിഫലവും സഹകരിച്ച രീതിയുമൊക്കെ നമുക്ക് നന്നായി അറിയാം. ബിനീഷിനെ മാറ്റാന്‍ കാരണം സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ടാണ്. അതുകൊണ്ട്, സംവിധായകനെ പച്ചയ്ക്ക് തെറിവിളിക്കുന്നതാണോ സംസ്‌കാരം. പുതുമുഖ നായികയെവച്ച് സിനിമ എടുക്കുന്നത് മറ്റേ പണിക്കാണോ എന്നുവരെ അയാള്‍ ചോദിച്ചു. തുടക്കക്കാരനായ എന്നെ ഇത്രയും മാനസികമായി തളര്‍ത്തിയ ബിനീഷിനോട് ഞാന്‍ ചോദിക്കുന്നു, ഇതാണോ മനുഷ്യത്വം.

എത്ര പുതുമുഖ സംവിധായകരുടെ സിനിമയില്‍ ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടില്ലേ. നിങ്ങളേ ഞാന്‍ അങ്ങോട്ടുവന്ന് ക്ഷണിച്ചതല്ലേ. നിങ്ങളോടുള്ള ഇഷ്ടം കൊണ്ടാണ് ഇതൊക്കെ ഞാന്‍ ചെയ്തത്. ആ എന്നെ നിങ്ങള്‍ തുടക്കത്തിലേ തളര്‍ത്തി കളഞ്ഞില്ലേ?. ഈ സിനിമ ഇപ്പോള്‍ അവസാനഘട്ടത്തില്‍ എത്തിയിരിക്കുകയാണ്. 250 ഓളം കോളജുകളില്‍ നിങ്ങള്‍ ഉദ്ഘാടത്തിനു പോയിട്ടുണ്ടെന്ന് പറയുന്നു. നന്മ ഉണ്ടെന്ന് പറയുന്നു. ഇത്രയും നന്മയുള്ള മനുഷ്യനാണോ ഞങ്ങളെ ഫോണില്‍ വിളിച്ച് തെറി പറഞ്ഞത്. ആ സമയത്ത് ഞാന്‍ ലൈവില്‍ പ്രതികരിച്ചിരുന്നെങ്കില്‍ എന്തായിരുന്നു സ്ഥിതി. ഇപ്പോള്‍ നിങ്ങള്‍ സ്വയം ഉണാക്കിക്കൊണ്ടിരിക്കുന്ന ഹൈപ്പ് എവിടെപ്പോയേനെ.

സിനിമ സ്വപ്നം കാണുന്ന ഒരുപാട് ആളുകള്‍ നിങ്ങളെ വിളിക്കും. അപ്പോള്‍ എങ്കിലും അവരോട് മനുഷ്യത്വത്തോടെ പെരുമാറണം. ഇപ്പോള്‍ ഈ ലൈവ് കണ്ടുകഴിഞ്ഞാല്‍ എന്റെ സുഹൃത്തുക്കള്‍ വരെ ബിനീഷിനെ പിന്തുണയ്ക്കുമായിരിക്കും. ഞാനും ബിനീഷിനെ പിന്തുണയ്ക്കുന്നു. ഇതൊരു ഓര്‍മപ്പെടുത്തല്‍ ആണ്. ബിനീഷ് മനസിലാക്കണം. എന്റെ വാക്കുകളില്‍ കള്ളത്തരമില്ല. മനസിന്റെ വിഷമം കൊണ്ട് പറഞ്ഞുപോയതാണ്. മറുപടി പറയാന്‍ തിരിച്ചു ഫോണ്‍ വിളിച്ചപ്പോള്‍ അദ്ദേഹം എടുത്തില്ല. വാട്ട്‌സാപ്പില്‍ വോയ്‌സ് ക്ലിപ്പ് മറുപടിയായി അയച്ചുകൊടുത്തിട്ടുണ്ട്.

ഒരു സംവിധായകന്‍ നിങ്ങളെ കുറച്ച് കണ്ടതിന്റെ പേരിലാണ് ഈ ബഹളം മൊത്തം ഉണ്ടാക്കിയത്. തുടക്കക്കാരനായ എന്നെ നിങ്ങള്‍ തളര്‍ത്തിയതോ. എന്റെ അസ്സോസിയേറ്റിനെ അശ്ലീലം പറഞ്ഞതോ. ചെറിയ സിനിമയായാലും വലിയ സിനിമയായാലും മനുഷ്യരോട് നന്നായി പെരുമാറാന്‍ നിങ്ങള്‍ പഠിക്കണം. പുതുമുഖങ്ങളായിരിക്കാം, അവരോട് മാന്യമായി സംസാരിക്കാന്‍ ശ്രമിക്കൂ.