അടിവയറ്റില്‍ ക്ഷതം, കഴുത്ത് ഞെരിച്ചതിന്റെ പാടുകള്‍; യുവ സംവിധായികയുടെ മരണം കൊലപാതകം!

യുവ സംവിധായിക നയനാ സൂര്യയുടെ മരണം കൊലപാതകമെന്ന് സൂചന. ശരീരത്തില്‍ കഴുത്ത് ഞെരിച്ചതിന്റെ പാടുകളും അടിവയറ്റില്‍ ചവിട്ടേറ്റത് പോലെ ക്ഷതമുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. 2019 ഫെബ്രുവരി 24ന് ആണ് കൊല്ലം അഴീക്കല്‍ സ്വദേശി നയനാ സൂര്യയെ മരിച്ച നിലയില്‍ കണ്ടത്.

തിരുവനന്തപുരം ആല്‍ത്തറയിലെ വാടക വീട്ടിലാണ് നയനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് വര്‍ഷമായിട്ടും അന്വേഷണം എങ്ങുമെത്താതായതോടെ, നയനയുടെ സുഹൃത്തുക്കള്‍ പരാതിയുമായി രംഗത്തെത്തിയതോടെയാണ് വിവരങ്ങള്‍ പുറത്തുവന്നത്.

അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു നയന. ലെനിന്‍ രാജേന്ദ്രന്റെ മരണം നടന്ന് ഒരു മാസത്തിന് ശേഷമാണ് നയനയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലെനിന്‍ രാജേന്ദ്രന്റെ മരണത്തിന്റെ ആഘാതത്തില്‍ നയന വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്നു എന്നാണ് അന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്.

എന്നാല്‍ പ്രമേഹ രോഗിയായ നയന മുറിയില്‍ കുഴഞ്ഞുവീണാണ് മരിച്ചത് എന്നായിരുന്നു പൊലീസ് പറഞ്ഞത്. മ്യൂസിയം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. കഴുത്ത് ശക്തമായി ഞെരിഞ്ഞാണ് മരണം സംഭവിച്ചത് എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

കഴുത്തിന് ചുറ്റും ഉരഞ്ഞുണ്ടായ ഒട്ടേറെ മുറിവുകളുണ്ട്. 31.5 സെന്റീമീറ്റര്‍ വരെ നീളമുള്ള മുറിവുകള്‍ കഴുത്തില്‍ ഉണ്ടായിരുന്നു. ഇടത് അടിവയറ്റില്‍ ചവിട്ടേറ്റത് പോലുള്ള ക്ഷതം കണ്ടെത്തി. ഇതിന്റെ ആഘാതത്തില്‍ പാന്‍ക്രിയാസ്, വൃക്ക എന്നീ അവയവങ്ങളില്‍ രക്തസ്രാവമുണ്ടായി.

പ്ലീഹ ചുരുങ്ങുകയും പൊട്ടുകയും ചെയ്തിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ‘ക്രോസ് റോഡ്’ എന്ന ആന്തോളജി ചിത്രത്തില്‍ ‘പക്ഷികളുടെ മണം’ എന്ന സിനിമ നയന സംവിധാനം ചെയ്തിട്ടുണ്ട്. ഒട്ടേറെ പരസ്യചിത്രങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.