പലയിടത്തും ടിക്കറ്റ് കിട്ടിയില്ലെന്ന് പറഞ്ഞ് കുട്ടികള്‍ മെസ്സേജ് അയയ്ക്കുന്നു; 'തണ്ണീര്‍മത്തന്‍ ദിനങ്ങളെ'കുറിച്ച് സംവിധായകന്‍

കുമ്പളങ്ങി ഫെയിം മാത്യുവും വിനീത് ശ്രീനിവാസനും ഒരുമിച്ച തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് സംവിധായകന്‍ ഗിരീഷ്.

ചെറിയൊരു പടമായത് കൊണ്ട് പേടിയുണ്ടായിരുന്നു. പ്രേക്ഷകരെ തിയേറ്ററില്‍ കയറ്റാനുള്ള സ്റ്റാര്‍ കാസ്റ്റ് ഈ ചിത്രത്തിന് ഉണ്ടായിരുന്നില്ല. പറഞ്ഞറിയുന്ന മൗത്ത് പബ്ലിസിറ്റി ആയിരുന്നു ഞങ്ങള്‍ ഉദ്ദേശിച്ചിരുന്നത്. അങ്ങനെ സംഭവിക്കാന്‍ ഇടയുണ്ടാവുമോ എന്നും ഭയപ്പെട്ടിരുന്നു. ആദ്യദിവസം കഴിഞ്ഞതും അത് മാറി. നല്ല കളക്ഷന്‍ ആയിരുന്നു. ഇപ്പോള്‍ ഹാപ്പിയാണ്.

പലയിടത്തും ടിക്കറ്റ് കിട്ടിയില്ല എന്നും പറഞ്ഞു കുട്ടികളൊക്കെ മെസ്സേജ് അയക്കുന്നുണ്ട്. ടിക്കറ്റ് ഒപ്പിച്ചു തരുമോ എന്നൊക്കെ ചോദിച്ച് മെസ്സേജ് വരുന്നുണ്ട്. ന്യൂസ് 18മായുള്ള അഭിമുഖത്തില്‍ സംവിധായകന്‍ തുറന്നുപറഞ്ഞു.

ഗിരീഷും ഡിനോയ് പൗലോസും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രവി പത്മനാഭന്‍ എന്ന സ്‌കൂള്‍ മാഷായാണ് വിനീത് ചിത്രത്തിലെത്തുന്നത്. ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും വിനീത് അവതരിപ്പിക്കുന്ന ഈ വേഷമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ജെയ്സണ്‍ എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിയായാണ് മാത്യു എത്തുന്നത്. “ഉദാഹരണം സുജാത” ഫെയിം അനശ്വര രാജനാണ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ജസ്റ്റിന്‍ വര്‍ഗീസ് ആണ് ഈ ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ജോമോന്‍ ടി ജോണ്‍. ഷെബിന്‍ ബക്കര്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം ജോമോന്‍ ടി.ജോണ്‍.