ദേവാസുരത്തിന്റെ കഥ ഞങ്ങളുടെത്, ഞാനൊരു സാധനം നിങ്ങളുടെ ജീവിതത്തില്‍ നിന്ന് മോഷ്ടിച്ചിട്ടുണ്ടെന്ന് രഞ്ജിത് പറഞ്ഞിരുന്നു; വെളിപ്പെടുത്തലുമായി യഥാര്‍ത്ഥ ജീവിതത്തിലെ 'ഭാനുമതി'

മലയാള ചലച്ചിത്ര ലോകത്ത് പകരം വെയ്ക്കാനില്ലാത്ത ചിത്രമാണ് ദേവാസുരം. മംഗലശ്ശേരി നീലകണ്ഠനായുള്ള മോഹന്‍ലാലിന്റെ വിസ്മയപ്രകടനവും, ഭാനുമതിയായുള്ള രേവതിയുടെ വേഷപ്പകര്‍ച്ചയും മലയാളി സിനിമാപ്രേക്ഷകര്‍ ഒരിക്കലും മറക്കാനിടയില്ല. കോഴിക്കോടുകാരനായ  മുല്ലശ്ശേരി രാജുവില്‍ നിന്നും അദ്ദേഹത്തിന്റെ പത്‌നി ലക്ഷീ രാജാഗോപാലില്‍ നിന്നുമാണ് രഞ്ജിത്ത് നീലകണ്ഠനെയും ഭാനുമതിയെയും സൃഷ്ടിച്ചത്. സിനിമയ്ക്കായി ശരിക്കും തങ്ങളുടെ ജീവിതം രഞ്ജിത്ത് മോഷ്ടിക്കുകയായിരുന്നുവെന്ന്  ലക്ഷീ രാജാഗോപാല്‍ കൗമുദി ടിവിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

ദേവാസുരത്തിന്റെ കഥ ഞങ്ങളുടെത് തന്നെയാണ്. അതിന്റെ എക്സ്ട്രാക്ട് ഞങ്ങളുടെ ലൈഫാണ്. പക്ഷേ അതിന്റെ ഉള്ളില്‍ സിനിമയ്ക്ക് വേണ്ടിയുള്ള പൊടിപ്പും തൊങ്ങലുമൊക്കെ വന്നിട്ടുണ്ട്. ശരിക്കും രഞ്ജിത്ത് ഇവിടെ വരുന്നത് ഗിരീഷ് പുത്തഞ്ചേരിയുടെ കൂടെയാണ്. ബാബുരാജിന്റെ ഒറിജിനല്‍ ശബ്ദം കേള്‍ക്കാനാണ് രഞ്ജിത്ത് മുല്ലശ്ശേരിയിലേക്ക് വരുന്നത്.

Read more

പിന്നീട് പലപ്പോഴായി ഗിരീഷിനൊപ്പം രഞ്ജി വന്നു തുടങ്ങി. അങ്ങനെ കുറേശ്ശെ കുറേശ്ശെയായി ഞങ്ങളുടെ ജീവിതവും രീതികളുമെല്ലാം ചികഞ്ഞു ചികഞ്ഞെടുക്കാന്‍ തുടങ്ങി. അങ്ങനെ ഒരുദിവസം പറഞ്ഞു ഞാനൊരു സാധനം നിങ്ങളുടെ ജീവിതത്തില്‍ നിന്ന് മോഷ്ടിച്ചിട്ടുണ്ട്. എന്താന്ന് ചോദിച്ചപ്പോള്‍, ദേവാസുരത്തിന്റെ സ്‌ക്രിപ്റ്റ് വായിക്കാന്‍ ഞങ്ങള്‍ക്കു തരികയായിരുന്നു” ലക്ഷ്മി വ്യക്തമാക്കി.