'രജനിക്ക് പ്രതിഫലം 100 കോടിക്കടുത്ത്, മുരുകദോസിന് 35 കോടി'; ദര്‍ബാറിന്റെ മൊത്തം ബജറ്റ് 200 കോടി

പൊങ്കല്‍ റിലീസായി തിയേറ്ററുകളിലെത്തിയ രജനികാന്ത്-മുരുകദോസ് ചിത്രമായിരുന്നു ദര്‍ബാര്‍. എന്നാല്‍ ചിത്രം വേണ്ടത്ര വിജയം നേടിയില്ല. അതിനാല്‍ രജനികാന്ത് നഷ്ടപരിഹാരം തരണമെന്ന് ആവശ്യപ്പെട്ട് വിതരണക്കാര്‍ രംഗത്ത് വന്നിരുന്നു. അതോടൊപ്പം വിതരണക്കാരില്‍ നിന്നും ഭീഷണി ഉണ്ടെന്ന് ചൂണ്ടിക്കാട്ടി മുരുകദോസ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ താരങ്ങളുടെയും സംവിധായകന്റെയും അമിത പ്രതിഫലമാണ് സിനിമയുടെ ബജറ്റ് കൂട്ടിയതെന്ന് ആരോപിച്ച് രഗംത്ത് വന്നിരിക്കുകയാണ് തമിഴ്നാട് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ടി.രാജേന്ദര്‍.

നൂറുകോടിയോളം രൂപയാണ് രജനികാന്ത് ദര്‍ബാറിന് പ്രതിഫലം വാങ്ങിയതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 35 കോടി രൂപ മുരുകദോസ് പ്രതിഫലം വാങ്ങിയിരുന്നു. നടിക്കും അമിത പ്രതിഫലം നല്‍കി. വന്‍ തുകയ്ക്കാണ് ദര്‍ബാര്‍ വിതരണക്കാര്‍ ഏറ്റെടുത്തത്. എന്നാല്‍ ഇപ്പോള്‍ 70 കോടിക്ക് മുകളില്‍ സിനിമ നഷ്ടമുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 200 കോടിയോളം രൂപ ചെലവഴിച്ചാണ് സിനിമ നിര്‍മിച്ചത്. അങ്ങനെ നോക്കിയാല്‍ ഇതില്‍ ഭൂരിഭാഗം പണവും താരങ്ങള്‍ക്ക് നല്‍കിയ പ്രതിഫലമാണ്.

ഇതിനിടയില്‍ രജനിയുടെ രാഷ്ട്രീയപ്രവേശനവും സജീവചര്‍ച്ചയാവുകയാണ്. രാഷ്ട്രീയപ്പാര്‍ട്ടി പ്രഖ്യാപനം ഏപ്രില്‍ മാസത്തില്‍ ഉണ്ടാകുമെന്ന് സൂചന. രജനിയുടെ രാഷ്ട്രീയ ഉപദേശകന്‍ തമിഴരുവി മണിയെ ഉദ്ധരിച്ചു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.